ഓപ്പറേഷൻ ആ​ഗ്; 2069 ​ഗുണ്ടകൾ പിടിയിൽ; കൂടുതൽ തിരുവനന്തപുരത്ത്

ഗുണ്ടാ പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യാൻ ഡിജിപി 13ന് ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓപ്പറേഷൻ ആ​ഗിലൂടെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത് 2069 ​ഗുണ്ടകൾ. വിവിധ ജില്ലകളിൽ നിന്ന് ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളുമടക്കമുള്ളവരാണ് കസ്റ്റഡിയിലായത്. ഗുണ്ടാ പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യാൻ ഡിജിപി 13ന് ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചു. 

ഏറ്റവും കൂടുതൽ ഗുണ്ടളെ പിടിച്ചത് തലസ്ഥാനത്താണ്. 297 പേരെയാണ് തിരുവനന്തപുരത്ത് പിടികൂടിയത്. റൗഡി പട്ടികയിൽപ്പെട്ടവരുടെ ചിത്രങ്ങളും വിരൽ അടയാളങ്ങളും ശേഖരിച്ചു. കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. സംസ്ഥാന വ്യാപകമായി ഡേറ്റാ ബാങ്ക് തയ്യാറാക്കുക കൂടിയാണ് ലക്ഷ്യം.

പൊലീസ്- ഗുണ്ടാ ബന്ധം, തലസ്ഥാനത്തടക്കം അഴിഞ്ഞാടുന്ന ഗുണ്ടാ സംഘങ്ങൾ, വിദേശ ടൂറിസ്റ്റുകൾക്കെതിരെപ്പോലും തുടർച്ചയായ അതിക്രമം, ഗുണ്ടാ രാഷ്ട്രീയ ബന്ധം അങ്ങിനെ സർക്കാരും പൊലീസും നിരന്തരം പഴികൾ കേൾക്കാൻ തുടങ്ങിയതോടെയാണ് വ്യാപക റെയ്ഡ്. വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ, കരുതൽ തടങ്കൽ വേണ്ട സാമൂഹിക വിരുദ്ധർ, ലഹരി കേസ് പ്രതികൾ എന്നിവര്‍ക്കെതിരെ അരിച്ചു പെറുക്കി നടപടിയെടുക്കാനാണ് നിർദേശം. 

കഴിഞ്ഞ രണ്ട് ദിവസം നീണ്ട സംസ്ഥാന വ്യാപക തെരിച്ചലിലാണ് ഗുണ്ടകള്‍ പിടിയിലായത്. കാപ്പാ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്നവർ, വിവിധ കേസിലെ വാറണ്ട് പ്രതികള്‍, നല്ലനടപ്പിന് ബോണ്ടു വച്ചിട്ടും ലംഘിച്ചവർ എന്നിവരെ പൊലീസ് റിമാൻഡ് ചെയ്തു. 

ഈ മാസം 13ന് ഡിജിപി നടത്തുന്ന ജില്ലാ പൊലീസ് മേധാവിമാരുടെ യോഗത്തിൽ ഓപ്പറേഷൻ ആഗിൽ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ ചർച്ച നടത്തും. ഗുണ്ട പ്രവർത്തനങ്ങളെ കുറിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് വിവരം നൽകേണ്ട ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്‍റെ പ്രവർത്തനം പുനഃസംഘടിപ്പിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com