മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും; തടയണമെന്ന് കേന്ദ്രമന്ത്രി

ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ കരുതലുമായി കേന്ദ്രസര്‍ക്കാര്‍. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് ബിബിസി വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ നിന്നും ബിബിസി ഡോക്യുമെന്ററി വീഡിയോ നീക്കം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം, യൂ ട്യൂബില്‍ നിന്നും ട്വിറ്ററില്‍ നിന്നും വീഡിയോ നേരത്തെ നീക്കം ചെയ്തിരുന്നു. 

സമൂഹമാധ്യമങ്ങളിലടക്കം കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിരീക്ഷണം തുടരുകയാണ്. അതേസമയം ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും പ്രഖ്യാപിച്ചിട്ടുണ്ട്. 
'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്‌ഐ അറിയിച്ചത്. ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ ഇന്നു വൈകിട്ട് പ്രദര്‍ശിപ്പിക്കും. 

കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. ജനുവരി 27ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ കോളജുകളിലും പ്രദര്‍ശനമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. കാലടി സര്‍വകലാശാലയിലും കുസാറ്റിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ എസ്എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്. ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പറഞ്ഞു.

ഡോക്യുമെന്ററി ഡല്‍ഹി ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഇടത് സംഘടനകളും അറിയിച്ചിട്ടുണ്ട്. അതേസമയം ഡോക്യുമെന്ററി പ്രദര്‍ശനം സര്‍വകലാശാല തടഞ്ഞു. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റില്‍ ഡോക്യുമെന്ററിയുടെ ആദ്യഭാഗം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെതിരെ എബിവിപി പരാതി നല്‍കിയിട്ടുണ്ട്.

'ചിലര്‍ക്ക് വെള്ളക്കാരാണ് ഇപ്പോഴും യജമാനന്മാര്‍'

മോദിക്കെതിരായ ഡോക്യുമെന്ററി പ്രദര്‍ശം തടയണമെന്നും, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്. മതസൗഹാര്‍ദം തകര്‍ത്തിട്ടാണെങ്കിലും നാലു വോട്ടു കിട്ടാനുള്ള ശ്രമം നടത്തുക, അതാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. 

ഇന്ത്യയുടെ പരമോന്നത കോടതി പറയുന്നതില്‍ ഒരു വിശ്വാസമില്ല. ബിബിസി പറയുന്നതാണോ വിശ്വാസമെന്ന് മുരളീധരന്‍ ചോദിച്ചു. പ്രദര്‍ശനം വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവച്ചേക്കും. അങ്ങനെയുണ്ടായാല്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നവരാകും ഉത്തരവാദികളെന്നും കേന്ദ്രമന്ത്രി മുരളീധരന്‍ പറഞ്ഞു. 

ഡോക്യുമെന്ററിക്കെതിരെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജും വിമര്‍ശനവുമായി രംഗത്തെത്തി. ചിലര്‍ക്ക് വെള്ളക്കാരാണ് ഇപ്പോഴും യജമാനന്മാര്‍. ചിലര്‍ ബിബിസി സുപ്രീംകോടതിക്ക് മുകളിലാണെന്ന് ധരിക്കുന്നുവെന്നും കിരണ്‍ റിജിജു കുറ്റപ്പെടുത്തി. ​ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ രണ്ടാംഭാഗത്ത് ഉണ്ടാകുമെന്നാണ് സൂചന. 2019ലെ തെരഞ്ഞെടുപ്പിൽ അടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്നും  രണ്ടാംഭാഗത്തിൽ പറയുന്നതായി സൂചനയുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com