സിപിഎം സമ്മേളനത്തിന് സ്റ്റേജ് കെട്ടിയത് റോഡ് കുത്തിപ്പൊളിച്ചാണോ?; നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി

റോഡ് കുത്തിപ്പൊളിച്ചെങ്കില്‍ അതിന് കേസ് വേറെയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
cpm area meeting
റോഡ് തടഞ്ഞ് കെട്ടിയ സ്റ്റേജ് എക്സ്പ്രസ് ചിത്രം
Updated on
1 min read

കൊച്ചി: തിരുവനന്തപുരത്ത് റോഡ് തടഞ്ഞ് സ്‌റ്റേജ് കെട്ടി സിപിഎം സമ്മേളനം നടത്തിയതില്‍ നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. സിപിഎമ്മിന്റെ സമ്മേളന സ്റ്റേജ് എങ്ങനെയാണ് നാട്ടിയതെന്ന് കോടതി ചോദിച്ചു. റോഡ് കുത്തിപ്പൊളിച്ചാണോ സ്‌റ്റേജിനുള്ള കാല്‍ നാട്ടിയത് ?. റോഡ് കുത്തിപ്പൊളിച്ചെങ്കില്‍ അതിന് കേസ് വേറെയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സിപിഐ പോഷക സംഘടനയായ ജോയിന്റ് കൗണ്‍സില്‍ വഴി തടഞ്ഞാണ് സമരം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ എങ്ങനെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ വഴി തടഞ്ഞ് സ്‌റ്റേജ് കെട്ടുക. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുനന്വര്‍ക്കെതിരെ ക്രിമിനല്‍ നടപടിപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

റോഡ് ഗതാഗതം തടഞ്ഞുള്ള സമരം പലപ്പോഴായി കോടതി വിലക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം സമരങ്ങള്‍ എങ്ങനെ നടക്കുന്നുവെന്ന് കോടതി ചോദിച്ചു. കൊച്ചി നഗരസഭയ്ക്ക് മുന്നിലും ഫുട്പാത്തില്‍ അടക്കം സമരം നടക്കുന്നത് കാണാം. കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.

റോഡ് തടഞ്ഞുള്ള സമ്മേളനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നതാണെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു. വഞ്ചിയൂര്‍ സമ്മേളനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ പൊലീസ് ഇടപെട്ടിരുന്നു. പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട് എന്നും ഡിജിപി ഹൈക്കോടതിയെ അറിയിച്ചു.

കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ അടക്കം 16 പ്രതികൾ ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, എൺ വിജയകുമാർ, വി കെ പ്രശാന്ത് എംഎൽഎ തുടങ്ങിയവർ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. പന്തലിട്ട മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com