കട്ടപ്പന: സ്വന്തം പിതാവിനെതിരെ മകൾ നൽകിയ വ്യാജ പീഡന പരാതിയിൽ പിതാവ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വെറുതെ വിട്ടു. ഇടുക്കി അയ്യപ്പൻകോവിൽ മേരികുളം സ്വദേശിക്കെതിരെ ഉപ്പുതറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്പെഷ്യൽ കോടതി ജഡ്ജി ജി.ആർ. ബിൽകുലിന്റെ നിർണ്ണായക ഉത്തരവ്.
2024 സെപ്റ്റംബറിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വന്തം പിതാവിനെതിരെ പീഡന പരാതി നൽകിയത്. വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ പിതാവ് തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പെൺകുട്ടിയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.എന്നാൽ, പെൺകുട്ടിയുടെ ആൺസുഹൃത്തുമായുള്ള വഴിവിട്ട പ്രണയബന്ധം പിതാവ് ചോദ്യം ചെയ്യുകയും എതിർക്കുകയും ചെയ്തതിലുള്ള കടുത്ത വിരോധമാണ് വ്യാജ പരാതിക്ക് പിന്നിലെന്ന് കോടതി വിചാരണയിൽ വ്യക്തമായി. പിതാവ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ പെൺകുട്ടി കാമുകനൊപ്പം നാടുവിടുകയും ചെയ്തിരുന്നു.
തുടർന്ന് കേസിന്റെ വിചാരണ വേളയിൽ, മകളും കാമുകനും ചേർന്ന് വഴിയിലെ തടസ്സമായ പിതാവിനെ ഒഴിവാക്കാൻ വേണ്ടി മനഃപൂർവ്വം കെട്ടിച്ചമച്ച കള്ളക്കേസാണിതെന്ന് പെൺകുട്ടിയുടെ അമ്മയും ഇളയ സഹോദരനും കോടതിയിൽ മൊഴി നൽകി. പ്രതിഭാഗത്തിന്റെ വാദങ്ങളും സാക്ഷിമൊഴികളും ശരിവെച്ച കോടതി പിതാവിനെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കുകയായിരുന്നു.പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ ജോബി ജോർജ്ജ്, ബൈജു എബ്രഹാം, ജയിംസ് കാപ്പൻ, ബൈജു ബാലകൃഷ്ണൻ, ബിനീഷ് വിജയൻ, അലൻ ബെന്നി എന്നിവർ കോടതിയിൽ ഹാജരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates