എസ്.എ ഡാങ്കേ; ചുവന്ന മണ്ണിലെ നഷ്ടത്തണല്‍

നീല തലപ്പാവണിഞ്ഞ ഓട്ടോ ഡ്രൈവര്‍ സര്‍ദാര്‍ജി എന്നെ ഗൗരവത്തോടെ നോക്കി കണ്ണുരുട്ടി. തൊഴില്‍ തേടിയെത്തിയ ഏതോ ഒരു മദ്രാസിയെന്ന് അയാള്‍ കരുതിക്കാണണം
എസ്.എ ഡാങ്കേ
എസ്.എ ഡാങ്കേ

ലോകം ഒരു ശരീരമാണെങ്കില്‍ ഡല്‍ഹി അതിന്റെ ആത്മാവാണ്
- മിര്‍സാ ഗാലിബ്

ജോയ്ഭവന്‍, ഇന്ദ്രജിത്ഗുപ്ത മാര്‍ഗ്, ന്യൂ ഡല്‍ഹി. 
എഴുപതുകളുടെ അറുതി. ജയന്തി ജനതയുടെ പൊടിപിടിച്ച കംപാര്‍ട്ടുമെന്റില്‍ വട്ടം കറങ്ങി നിന്ന വരണ്ട കാറ്റേറ്റ് മുഷിഞ്ഞ വേഷവും ഒറ്റയ്ക്കുള്ള ദീര്‍ഘയാത്രയുടെ മടുപ്പും ആദ്യമായി മഹാനഗരത്തിലെത്തിപ്പെട്ട പതിനേഴുകാരന്റെ അമ്പരപ്പും കടല്‍ത്തിരപോലെ ഇളകിയിരമ്പുന്ന നിസാമുദ്ദീനില്‍നിന്ന് ഉത്തരേന്ത്യക്കാര്‍ സ്‌കൂട്ടര്‍ എന്നു വിളിക്കുന്ന ഒരു ഓട്ടോറിക്ഷയില്‍ ഇടം പിടിച്ചപ്പോഴും ഉള്‍ഭയം എന്നെ വിട്ടുമാറിയില്ല. നീല തലപ്പാവണിഞ്ഞ ഓട്ടോ ഡ്രൈവര്‍ സര്‍ദാര്‍ജി എന്നെ ഗൗരവത്തോടെ നോക്കി കണ്ണുരുട്ടി. തൊഴില്‍ തേടിയെത്തിയ ഏതോ ഒരു മദ്രാസിയെന്ന് അയാള്‍ കരുതിക്കാണണം.

ഞാന്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു: ഫിറോസ് ഷാ കോട്ട്ലാ മാര്‍ഗ്.

ട്രെയിന്‍ ഇറങ്ങാന്‍ നേരം പരിചയപ്പെട്ട കണ്ണൂര്‍ ചൊവ്വ സ്വദേശിയായ എയര്‍ഫോഴ്സുകാരനാണ് ഓട്ടോ ഏര്‍പ്പാടാക്കിത്തന്നതും വാടകയായി 60 രൂപ പറഞ്ഞുറപ്പിച്ചതും.

എന്നെയാകെ പിടിച്ചുലയ്ക്കുന്ന ശബ്ദത്തിലാണ് സര്‍ദാര്‍ജി ഓട്ടോ സ്റ്റാര്‍ട്ടാക്കിയത്. നഗരത്തിന്റെ വന്‍തിരക്കിലൂടെ വളഞ്ഞുപുളഞ്ഞ് ഓട്ടോ കുതിച്ചു. ഓരോ വാഹനത്തേയും മറികടക്കുമ്പോള്‍ ഞാന്‍ പുറത്തേക്ക് തെറിച്ചുവീഴും എന്നു കിടിലം കൊണ്ടു.

ട്രെയിനിലിരുന്നു ഞാന്‍ പല തവണ കോട്ട്ലാ ഫിറോസ് ഷാ മാര്‍ഗ് എന്നുച്ചരിച്ച് ലക്ഷ്യസ്ഥാനം ഹൃദിസ്ഥമാക്കിയിരുന്നു. ട്രാഫിക് സിഗ്‌നലിന്റെ ഓരോ ചുവപ്പന്‍ തുറുകണ്ണുകള്‍ വിടരുമ്പോഴും വെളിയിലേക്കു നോക്കി ഞാന്‍ മന്ത്രിച്ചു: ഫിറോസ് ഷാ കോട്ട്ലാ മാര്‍ഗ്.

ശൈത്യം ചിറക് കുടയും കാലം. തണുപ്പിലും തലസ്ഥാനം തിളച്ചുമറിയുന്നു. ശബ്ദപ്രളയത്തിനിടെ, പരസ്യപ്പലകകളും വൈദ്യുതി പോസ്റ്റുകളും മേല്‍പ്പാലങ്ങളും പിന്നോട്ട് പാഞ്ഞു. 

അരമണിക്കൂറിലധികമായിരിക്കുന്നു. ഞാന്‍ വീണ്ടും അസ്വസ്ഥനായി. മരണക്കിണറിലെന്നപോലെ ഓട്ടോ ഹുങ്കാരം മുഴക്കി കുതിക്കുക തന്നെയാണ്.

എന്റെ ചെറിയ ബാഗിനകത്ത് ഒരു ജോഡി ഉടുപ്പും കടം വാങ്ങിയ സ്വറ്ററും മാത്രമേയുള്ളു. സര്‍ദാര്‍ജി ഇടയ്ക്കിടെ ബാഗിലേക്ക് തിരിഞ്ഞുനോക്കുന്നുണ്ടോ എന്നു ഞാന്‍ സംശയിച്ചു. പാന്റ്സിന്റെ കീശയില്‍ 100 രൂപയും ഒരു ചീര്‍പ്പും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കത്തും മാത്രം. കവര്‍ച്ച ചെയ്യപ്പെട്ട ശേഷം ജീവന്‍ തിരിച്ചുകിട്ടിയാല്‍, ഏറ്റവുമടുത്ത റെയില്‍വെ സ്റ്റേഷനിലെത്താനും അവിടെനിന്നു തിരിച്ച് ഷൊര്‍ണൂരിലേക്കുള്ള വണ്ടിക്കൂലിക്കുമായി 250 രൂപ കുപ്പായത്തിന്റെ രഹസ്യ അറയില്‍ ഭദ്രമായി ചുരുട്ടിവെച്ചിരുന്നു.

പുറംകാഴ്ചകള്‍ക്കിടെ ബഹദൂര്‍ ഷാ സഫര്‍മാര്‍ഗ്, ആസഫലി റോഡ് എന്നീ ബോര്‍ഡുകള്‍ പൊടുന്നനവെ എന്റെ കണ്ണിലുടക്കി. ആശ്വാസം. ഈ സ്ഥലപ്പേരുകള്‍ എനിക്കു കേട്ട് പരിചയമുള്ളതാണ്. ഇനി ഏറെ അകലെയല്ല, ഫിറോസ് ഷാ കോട്ലാ മാര്‍ഗില്‍ എനിക്കെത്തേണ്ട സി.പി.ഐ കേന്ദ്ര ആസ്ഥാനമായ അജോയ് ഭവന്‍ എന്ന തിരിച്ചറിവില്‍ ഓട്ടോ ഡ്രൈവര്‍ കൊള്ളക്കാരനല്ല എന്നു ഞാന്‍ സമാധാനിച്ചു.

പുറത്ത് അന്നേരം എക്‌സ്പ്രസ്സ് ഹൗസിന്റെ കൂറ്റന്‍ ബോര്‍ഡ് കണ്ടു. സമീപം ഡോള്‍സ് മ്യൂസിയം. ഏഷ്യയിലെ ഏറ്റവും വലിയ പാവകളുടെ ഈ മ്യൂസിയത്തിന്റെ ശില്പി കാര്‍ട്ടൂണിസ്റ്റ് ശങ്കറാണെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. തൊട്ടടുത്ത് പേട്രിയറ്റ്-ലിങ്ക് പത്രങ്ങളുടെ ആസ്ഥാനമായ ലിങ്ക് ഹൗസ്. ഞാന്‍ സര്‍ദാര്‍ജിയോട് ഉറക്കെ പറഞ്ഞു: സ്റ്റോപ്പ് പ്ലീസ്, ഭായി.

സര്‍ദാര്‍ജി തിരിഞ്ഞുനോക്കി. ഓട്ടോ നിര്‍ത്തി. ഞാനിറങ്ങി 100 രൂപ കൊടുത്ത് കുറച്ചുനേരം കാത്തുനിന്നെങ്കിലും ബാക്കി തരാതെ അയാള്‍ ഓട്ടോ കത്തിച്ചു വിട്ടു. 40 രൂപ പോയതുതന്നെ.

അരുണാ ആസഫലിയുടെ പേട്രിയറ്റ് സി.പി.ഐ അനുകൂല പത്രമാണ്. ഫിറോസ് ഷാ കോട്ലാ മാര്‍ഗില്‍ അജോയ് ഭവന്‍ കണ്ടെത്താന്‍ പേട്രിയറ്റിലെ സഖാക്കള്‍ സഹായിക്കുമെന്ന വിശ്വാസത്തോടെ ഞാന്‍ ശ്രദ്ധിച്ച് റോഡ് കുറുകെക്കടന്ന് ലിങ്ക് ഹൗസിന്റെ ഒന്നാംനിലയിലെ റിസപ്ഷനിലെത്തി. അവിടെയുള്ള മലയാളി യുവതി ഒരു അറ്റന്‍ഡറെ വിട്ടുതന്ന് എന്നെ സി.പി.ഐ ആസ്ഥാനത്ത് സുരക്ഷിതമായി എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തു. (കോമ്രേഡ്ഷിപ്പിന്റെ മഹത്വം രാജ്യതലസ്ഥാനത്ത് ഞാനാദ്യമായി അനുഭവിച്ചറിയുന്നു). ഇന്നിപ്പോള്‍ ഇന്ദ്രജിത്ഗുപ്ത മാര്‍ഗ് എന്നറിയപ്പെടുന്ന ഈ റോഡില്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഈറ്റില്ലമായ അജോയ്ഭവന്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്നത് അന്നത്തെ ഏറ്റവും മനോഹരമായ നഗരക്കാഴ്ചകളിലൊന്നായിരുന്നു. 

മോഹിത് സെൻ
മോഹിത് സെൻ

അജോയ്ഭവനിലെ സ്‌നേഹമുദ്രകള്‍

ചെങ്കൊടി പറക്കുന്ന അജോയ് ഭവന്‍. മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിക്കും അക്കാലത്ത് അത്രയും വലിയ കേന്ദ്ര ആസ്ഥാനം ഡല്‍ഹിയില്‍ ഇല്ലായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അജോയ്ഘോഷിന്റെ പേരിലുള്ള ഓഫീസ് എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചതായിരുന്നു.

സി.പി.ഐ സെന്‍ട്രല്‍ പാര്‍ട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് ഞാനെത്തിയിട്ടുള്ളത്. സ്‌കൂളിന്റെ ചാര്‍ജ് പ്രമുഖ കമ്യൂണിസ്റ്റ് താത്ത്വികന്‍ മോഹിത്സെന്നാണ്. ഞാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കത്ത് മോഹിത് സെന്നിനു കൈമാറി. അദ്ദേഹം എന്നെ രണ്ടാം നിലയിലേക്കു നയിച്ചു. 

സ്‌നേഹത്തിന്റെ നിറകുടമായിരുന്നു സഖാവ് മോഹിത്സെന്‍. ഒരു കമ്യൂണിസ്റ്റുകാരന്‍ എങ്ങനെയാകണമെന്നതിന്റെ ഉജ്ജ്വല മാതൃക. ഓരോ സംസ്ഥാനത്തുനിന്നും രണ്ടുവീതം വിദ്യാര്‍ത്ഥികളാണ് പാര്‍ട്ടി സ്‌കൂളിന്റെ 90 ദിവസത്തെ കോഴ്സില്‍ പങ്കെടുക്കുന്നത്. ഞങ്ങളുടെ താമസവും ഭക്ഷണവും ക്ലാസ്സുമൊക്കെ അജോയ് ഭവനില്‍. കേരളത്തില്‍നിന്ന് എന്നെക്കൂടാതെ കോഴിക്കോട്ടുകാരനായ വി.എം. ഉണ്ണിക്കൃഷ്ണന്‍ രണ്ടുനാള്‍ മുന്‍പുതന്നെ ഡല്‍ഹിയിലെത്തിയിരുന്നു. (സഖാവ് പി. കൃഷ്ണപിള്ളയുടെ പുഞ്ചിരിതൂകുന്ന പ്രസിദ്ധമായ പടമെടുത്തിട്ടുള്ള ഫോട്ടോഗ്രാഫര്‍ സി.എം.വി. നമ്പീശന്റെ പുത്രനായ ഉണ്ണിക്കൃഷ്ണന്‍ ബാംഗ്ലൂരില്‍ ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജരാണ്. കൃഷ്ണപിള്ള പോസ് ചെയ്ത ഈയൊരൊറ്റ പടം മാത്രമേ ലഭ്യമായുള്ളൂവെന്നതു കൊണ്ട് കൃഷ്ണപിള്ള സഖാവിനെപ്പോലെ ഫോട്ടോഗ്രാഫര്‍ സഖാവും ചരിത്രത്തില്‍ ഇടം നേടി). സംഘത്തിലെ 'ബേബി' ഞാനായതുകൊണ്ടാവണം, ഓരോ പ്രഭാതങ്ങളിലും സഖാവ് മോഹിത് സെന്‍ നേരിട്ട് വന്നു തട്ടിയുണര്‍ത്തുകയും ക്ഷേമമന്വേഷിക്കുകയും ചെയ്തു.

ഉണ്ണിയും ഞാനും ഒരു മുറിയിലായിരുന്നു താമസം. എല്ലാ സൗകര്യങ്ങളുമുള്ള ഓഫീസില്‍ വിശാലമായ ലൈബ്രറിയും ഗവേഷണ കേന്ദ്രവും. ഓരോ നിലയിലും ഭംഗിയായി ഫര്‍ണിഷ് ചെയ്ത കമനീയമായ മുറികളും. കേന്ദ്ര സെക്രട്ടറിയേറ്റംഗങ്ങള്‍ക്കു പ്രത്യേകം എ.സി മുറികള്‍. പാര്‍ട്ടി ചെയര്‍മാന്‍ എസ്.എ. ഡാങ്കെ സദാസമയവും ലൈബ്രറിയില്‍. ഏറ്റവും മുകളിലെ വിശാലമായ ഹാളില്‍ കാലത്തു മുതല്‍ ക്ലാസ്സുകള്‍. ഞായറാഴ്ചകളില്‍ അവധി. താത്ത്വിക വിഷയങ്ങളില്‍ എസ്.എ. ഡാങ്കെ, ഹിരണ്‍ മുഖര്‍ജി, മോഹിത്സെന്‍, ഭൂപേഷ് ഗുപ്ത തുടങ്ങിയവരും സംഘടനാ വിഷയങ്ങളില്‍ സി. രാജേശ്വര റാവു, എന്‍.ഇ. ബാലറാം, ലിറ്റോ ഘോഷ് (അജോയ്ഘോഷിന്റെ പത്‌നി), വിമലാ ഫാറൂഖി തുടങ്ങിയവരുടേതുമായിരുന്നു പ്രൗഢമായ ക്ലാസ്സുകള്‍. സരസവും സജീവവുമെന്നപോലെ ഏറെ പഠനാര്‍ഹവുമായിരുന്നു എല്ലാ ക്ലാസ്സുകളും. കശ്മീരിലെ അബ്ദുല്‍ സത്താര്‍ മഖ്ബൂല്‍ മുതല്‍ തമിഴ്നാട്ടിലെ എസ്. ഗുണാളന്‍ വരെയുള്ള അന്‍പതോളം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായി. അന്നത്തെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പിന്നീട് പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളിലെത്തി. മറ്റുചിലര്‍ ജീവിതത്തിന്റെ മറ്റുപല മേഖലകളിലേക്കും ചേക്കേറി. അന്നത്തെ സഹപാഠി രാഹുല്‍ അമോലക് ശാസ്ത്രിയെന്ന ഹൈദരബാദുകാരന്‍ അമേരിക്കയില്‍ സ്പേസ് ശാസ്ത്രജ്ഞനായി.

അജോയ് ഭവനിലെ കാന്റിന്‍ ചെങ്ങന്നൂര്‍ക്കാരന്‍ രാജന്റെ മേല്‍നോട്ടത്തിലായിരുന്നു. എനിക്കും ഉണ്ണിക്കും കാന്റീനില്‍ പ്രത്യേക പരിഗണന കിട്ടി. എസ്.എ. ഡാങ്കെയുടെ ഭക്ഷണം ചപ്പാത്തിയും ദാലും മാത്രം. ഭക്ഷണം കഴിക്കുമ്പോഴും പുസ്തകം വായിക്കുന്ന ഡാങ്കെ ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു. ഇന്ത്യയിലാദ്യമായി ചെങ്കൊടി പിടിച്ച ഡാങ്കെ. ഡാങ്കെ ഞങ്ങളോട് കേരളത്തെക്കുറിച്ചു ചോദിച്ചു. കേരളീയ ഭക്ഷണം, വസ്ത്രധാരണം ഇവയൊക്കെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ലെനിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ഡാങ്കെയെ അക്കാലത്ത് ആദരവുകളോടെയാണ് നോക്കിനിന്നത്. ചലിക്കുന്ന വിജ്ഞാനകോശമായിരുന്നു ആ കുറിയ മനുഷ്യന്‍. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം പില്‍ക്കാലത്ത് ഡാങ്കെയേയും മോഹിത്സെന്നേയും പുറത്താക്കി. (ഇരുവരുടേയും മരണത്തേക്കാള്‍ മനസ്സിനെ മുറിപ്പെടുത്തുന്നതായിരുന്നു അവരെ സി.പി.ഐ നിഷ്‌കരുണം പുറത്താക്കിയ വാര്‍ത്ത).

ഡാങ്കെയ്ക്കു പിന്നാലെ മോഹിത് സെന്‍

ഞായറാഴ്ചകളില്‍ ഡല്‍ഹി നഗരക്കാഴ്ചകള്‍. ഹുമയൂണ്‍സ് ടോംബായിരുന്നു എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത്. താജ്മഹല്‍, ചെങ്കോട്ട, കുത്തബ്മിനാര്‍, ലോധി ഗാര്‍ഡന്‍സ്, തീന്‍മൂര്‍ത്തി ഭവന്‍, രാജ്ഘട്ട്, സുപ്രീംകോടതി, പാര്‍ലമെന്റ്. അജോയ് ഭവനിലെ വിദേശ ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയുള്ള ശര്‍മാജിയായിരുന്നു ഞങ്ങളുടെ ഗൈഡ്. രാജ്യസഭാംഗം എസ്. കുമാരന്‍, എനിക്കും ഉണ്ണിക്കും സൗത്ത് അവന്യൂവിലെ വസതിയില്‍ വിരുന്നുതന്നത് മധുരമുള്ള ഓര്‍മ്മ. ക്യൂബന്‍ എംബസിയിലുള്ള ഉണ്ണിയുടെ ബന്ധു കെ.പി. നമ്പീശന്‍ ഞങ്ങളെ ബാരകാംബ റോഡിലെ സോവ്യറ്റ് എംബസിയും ക്യൂബന്‍ എംബസിയും കാണിച്ചുതന്നു. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്രാന്മയുടെ ലക്കങ്ങളും ചെഗുവേരയുടെ ഡയറിയും കാസ്ട്രോ ചിത്രങ്ങളും തന്നാണ് നമ്പീശന്‍ ഞങ്ങളെ യാത്രയാക്കിയത്.

അജോയ്ഭവനിലെ റിസപ്ഷനിസ്റ്റ് നന്ദിനി ബഹന്‍, ഞങ്ങള്‍ക്ക് ഏറെ വാത്സല്യം ചൊരിഞ്ഞു തന്ന സഖാവായിരുന്നു. എം.എന്‍. ഗോവിന്ദന്‍ നായരുടെ പുത്രന്‍ ജി. നാരായണന്‍ എന്ന മിടുക്കനായ വിദ്യാര്‍ത്ഥിയുടെ ദുര്‍മരണത്തെത്തുടര്‍ന്നു തളര്‍ന്നുപോയ എം.എന്നേയും പത്‌നി ദേവകി പണിക്കരേയും മലയാളിയായ നന്ദിനി ബഹന്‍ കണ്ണീരോടെ സാന്ത്വനിപ്പിച്ച രംഗം എനിക്കും ഉണ്ണിക്കും കണ്ടുനില്‍ക്കാനായില്ല.

ഇക്കാലത്തുതന്നെയാണ് ബ്രഷ്നേവിന്റെ ചരിത്രപ്രധാനമായ ദല്‍ഹി സന്ദര്‍ശനം നടന്നത്. അന്നു പാര്‍ട്ടി ക്ലാസ്സിന് അവധിയായിരുന്നു. കൊല്‍ക്കത്തയില്‍നിന്നുള്ള പ്രദുല്‍ ലാഹ്രിയെന്ന സഖാവിന്റെ നേതൃത്വത്തില്‍ (ഇദ്ദേഹം പിന്നീട് കാറപകടത്തില്‍ മരിച്ചു) ഞങ്ങള്‍ ഒരു ബസില്‍ പാലം വിമാനത്താവളത്തിലേക്ക് പോയി. മനോഹരമായ എയറോഫ്‌ലോട്ട് വിമാനത്തില്‍ സോവ്യറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ലിയോനിഡ് ബ്രഷ്നേവ് ചുവന്ന കാര്‍പ്പെറ്റിലേക്കിറങ്ങവെ, ഞങ്ങള്‍ ആര്‍ത്തുവിളിച്ചു: കോമ്രേഡ് ബ്രഷ്നേവ്, സിന്ദാബാദ്, സിന്ദാബാദ്...

ഞങ്ങള്‍ക്കു സമീപം ബാരിക്കേഡിനു ചാരി യൂത്ത് കോണ്‍ഗ്രസ് സംഘം. അംബികാ സോണിയാണ് മുദ്രാവാക്യം വിളിക്കുന്നത്: ഇന്ദിര-ബ്രഷ്നേവ് ജിന്ദാബാദ്, ജിന്ദാബാദ്... ഏറ്റുവിളിച്ചവരില്‍ പില്‍ക്കാലത്ത് പ്രമുഖ ധനശാസ്ത്രജ്ഞനായ ഡോ. മോഹന്‍ ഗോപാലുമുണ്ടായിരുന്നു. കേരളത്തില്‍ പൊലീസ് ഐ.ജിയായിരുന്ന എം. ഗോപാലിന്റെ പുത്രനാണ് മോഹന്‍ ഗോപാല്‍.

ബ്രഷ്നേവിനൊപ്പം ഒരു വന്‍ സാംസ്‌കാരിക സംഘവുമുണ്ടായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിജ്ഞാന്‍ ഭവനില്‍ റഷ്യന്‍ നര്‍ത്തകരുടെ ബാലെ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ഞങ്ങള്‍ക്കും ആസ്വദിക്കാനായി. സി.കെ. ചന്ദ്രപ്പന്റെ നേതൃത്വത്തില്‍ ഇന്തോ-സോവ്യറ്റ് സൗഹൃദ സംഘടനയാണ് പരിപാടി നിയന്ത്രിച്ചത്. ബംഗാളില്‍നിന്നുള്ള ബുലുറോയ് ചൗധരിയും ഇവര്‍ക്കു നേതൃത്വം നല്‍കി. സി.പി.ഐ ബംഗാള്‍ ഘടകത്തിലെ ബുലുറോയ് പിന്നീട് ചന്ദ്രപ്പന്റെ ജീവിതസഖിയായി. ലോകപ്രസിദ്ധ ഗോള്‍കീപ്പര്‍ ലെവ് യാഷീനും സോവ്യറ്റ് സംഘത്തിലുണ്ടായിരുന്നു. ആജാനബാഹുവായ അദ്ദേഹത്തിനു ഹസ്തദാനം നല്‍കിയത് ഫുട്ബോള്‍ കമ്പക്കാരനായ എനിക്ക് മധുരോദാരമായ അനുഭവമായി. ആയിടയ്ക്കു തന്നെ ചെക്കോസ്ലോവാക്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഗുസ്റ്റാവ് ഹുസാക്കിന്റെ ദല്‍ഹി സന്ദര്‍ശനവും കെ.പി.എസ്. മേനോന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിനു നല്‍കിയ സ്വീകരണവും മായാത്ത മറ്റൊരു ദല്‍ഹി ചിത്രം.

എല്ലാ വൈകുന്നേരങ്ങളിലും ഞാനും ഉണ്ണിയും പുറത്ത് കറങ്ങാനിറങ്ങി. ദിവസവും വ്യത്യസ്ത വഴികളിലൂടെയായിരുന്നു നടത്തം. ഗലികളിലേയും ചേരികളിലേയും തിളയ്ക്കുന്ന ജീവിതം നേരില്‍ കണ്ടു. പുരാതന ഡല്‍ഹിയിലെ പഴയ കെട്ടിടങ്ങളിലെ വൃത്തിഹീനമായ ഇടനാഴികളില്‍ പൂ ചൂടിയ രജനീഗന്ധികള്‍ ആവശ്യക്കാരേയും കാത്തുകിടന്നു. ഒറ്റുകാരുടേയും കൂട്ടിക്കൊടുപ്പുകാരുടേയും അധോലോകം അരങ്ങുവാഴുന്ന പുരാതന ഡല്‍ഹി. വാടക ഗുണ്ടകളുടെ വാഴ്ച. അജോയ് ഭവനിലെ വാച്ച്മാന്‍ ജേക്കബ് എന്നെ പിന്നിലിരുത്തി ആര്‍.കെ. പുരത്തേയ്ക്ക് സൈക്കിള്‍ ചവിട്ടി. ആര്‍.കെ. പുരത്തെ വന്‍ മലയാളി കൂട്ടായ്മ ഇന്നെന്നപോലെ അന്നും ഡല്‍ഹിയില്‍ സജീവമായിരുന്നു.

എസ്.എ. ഡാങ്കെയ്ക്കു പിന്നാലെ മോഹിത്സെന്നും പിന്നീട് പാര്‍ട്ടിക്കു പുറത്തായി. കോണ്‍ഗ്രസ്സിനോടുള്ള സമീപനവും യു.പി.എ ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തിയതിലുള്ള പ്രതിഷേധവുമൊക്കെ മോഹിത്സെന്നെയും സി.പി.ഐയുടെ മുഖ്യധാരയില്‍നിന്ന് അകറ്റിക്കളഞ്ഞു. 1985-ല്‍ ഓള്‍ ഇന്ത്യ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് വിവിധ വിഘടിത ഗ്രൂപ്പുകള്‍ ലയിച്ചുണ്ടായ യുണൈറ്റഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടേയും ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം 15 വര്‍ഷം ഈ പദവിയിലിരുന്നു. 

കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അമരേന്ദ്രനാഥ് സെന്നിന്റേയും പ്രമുഖ ബംഗാളി നര്‍ത്തകി മൃണാളിനി സെന്നിന്റേയും മകനായ മോഹിത്സെന്‍, കേംബ്രിഡ്ജിലാണ് ഉപരിപഠനം നടത്തിയത്. അവിടെവെച്ച് പ്രണയത്തിലായ പ്രമുഖ ഗണിതശാസ്ത്രജ്ഞയും പില്‍ക്കാലത്ത് പത്മശ്രീ ജേത്രിയുമായ വനജാ അയ്യങ്കാരെ അദ്ദേഹം ജീവിതസഖാവാക്കി. 'പഥികനും പാതയും' എന്ന ആത്മകഥാപരമായ ഗ്രന്ഥത്തില്‍ (ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നാള്‍വഴിയെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ ഗ്രന്ഥമെന്നാണ് പ്രമുഖ ചരിത്രകാരനായ എറിക് ഹോബ്സ്ബോം ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്) മോഹിത് സെന്‍, പിന്നിട്ട തന്റെ നീണ്ട വഴിത്താരയില്‍ വിപ്ലവവും പ്രണയവും എങ്ങനെ സമീകരിക്കപ്പെട്ടുവെന്ന് വിവരിക്കുന്നുണ്ട്; അഥവാ മാത്തമാറ്റിക്‌സും ശാസ്ത്രീയ സോഷ്യലിസവും എങ്ങനെ ഗുണിതവും ഹരിതവുമാകുന്നതെന്നു രസകരമായി വിവരിക്കുന്നുണ്ട്. ഹൈദരബാദുകാരിയായ വനജയുടെകൂടി ഉറച്ച പിന്തുണയില്‍, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സൈദ്ധാന്തികമുഖമായി രാജ്യത്തിനകത്തും പുറത്തും അറിയപ്പെട്ട മോഹിത്സെന്‍, അമ്പതുകളുടെ അവസാനം ചൈനയിലെത്തി. മൂന്നു വര്‍ഷം ചൈനാ ഇന്റര്‍നാഷനല്‍ കമ്യൂണിസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി. തിരികെയെത്തി ഡല്‍ഹിയില്‍ സി.പി.ഐ കേന്ദ്ര ആസ്ഥാനത്ത് പ്രവര്‍ത്തിക്കവെ, പാര്‍ട്ടി കേന്ദ്ര എക്‌സിക്യൂട്ടീവംഗമായും പാര്‍ട്ടി വിദ്യാഭ്യാസ വകുപ്പ് മേധാവിയായും പീപ്പിള്‍സ് പബ്ലിഷിംഗ് ഹൗസ് സാരഥിയായും അദ്ദേഹം സ്തുത്യര്‍ഹമായി തന്റെ സേവനപാതയില്‍ ജ്വലിച്ചുനിന്നു. ഏറെ വേദനയോടെയാണ് അദ്ദേഹം അജോയ്ഭവന്റെ പടികളിറങ്ങിയത്. ഒന്നര പതിറ്റാണ്ടിനുശേഷം, 74-ാം വയസ്സില്‍ ഈ മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് ജീവിതത്തിന്റേയും പടിയിറങ്ങിപ്പോയി.

****
അജോയ് ഭവന്റെ മുറ്റത്ത് തണുപ്പ് മാറ്റാന്‍ രാത്രി ക്യാമ്പ് ഫയറൊരുക്കി ഞങ്ങള്‍ നീണ്ട സംവാദങ്ങളില്‍ മുഴുകിയിരുന്നു. ബിഹാറില്‍നിന്നുള്ള സഖാക്കള്‍ പാട്ട് പാടി. മണിപ്പൂരില്‍നിന്ന് സഖാവ് മംഘിസിംഗും കൂട്ടരും നൃത്തച്ചുവടുകള്‍ വെച്ചു. മൂന്നു മാസത്തിനുശേഷം വേര്‍പിരിയുമ്പോള്‍ എല്ലാവരുടേയും കണ്ണുകള്‍ നനഞ്ഞിരുന്നു. മോഹിത്സെന്നെ പിരിയുന്നതിലായിരുന്നു എനിക്കേറെ സങ്കടം. സൗഹൃദത്തിന്റെ സുഖശീതളമായ കൈകള്‍കൊണ്ട്, ഒരു മകനെയെന്നപോലെ എന്നെ അദ്ദേഹം അമര്‍ത്തിപ്പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com