ദുബൈ : ഇന്‍റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേരെ യു എ ഇ സർക്കാർ ഫ്രാൻസിന് കൈമാറി. ഇരുവരും ഫ്രഞ്ച് പൗരൻമാരാണ്. ഇവർ യൂറോപോളിന്‍റെയും യൂറോപ്യൻ യൂണിയന്റെ ലോ എൻഫോഴ്സ്മെന്റ് ഏജൻസിയുടെയും ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ദുബൈ പൊലിസും ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
യു എ ഇയിലെ നിയമപരമായ നടപടിക്രമങ്ങൾ മുഴുവൻ പാലിച്ചാണ് കുറ്റവാളികളെ ഫ്രാൻസിന് കൈമാറിയതെന്ന് ദുബൈ പൊലീസ് അറിയിച്ചു. ഈ വർഷം ഫ്രഞ്ച് സർക്കാറിന് 10 കുറ്റവാളികളെയാണ് യു എ ഇ കൈമാറിയത്. അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് യു എ ഇയിലെ നീതിന്യായ മന്ത്രാലയത്തിന് ലഭിക്കുന്ന അറസ്റ്റ് വാറന്റുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ ദുബൈ പൊലീസ് പിടികൂടുന്നത്.
കൊലപാതകം,ആയുധ കവർച്ച, കള്ളപ്പണം വെളുപ്പിക്കൽ, ലഹരിമരുന്ന് കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് ഫ്രാൻസിന് കൈമാറിയ പ്രതികൾ. ലോകരാജ്യങ്ങളിലെ വിവിധ അന്വേഷണ ഏജൻസികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് കുറ്റവാളി കൈമാറ്റമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates