റിയാദ്: സൗദിയിലെ ഫാർമസി മേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവത്ക്കരണം ഇന്ന് (ജൂലൈ 27) മുതൽ പ്രാബല്യത്തിലായി. ഈ മേഖലയിൽ ജോലി ചെയ്തു വരുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തീരുമാനം വലിയ തിരിച്ചടിയാണ്. ഫാർമസി മേഖലയിലെ 22 അംഗീകൃത തൊഴിലുകൾ സ്വദേശിവത്ക്കരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ ജനറൽ ഫാർമസിസ്റ്റ്, ക്ലിനിക്കൽ ഫാർമസിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ഫാർമസിസ്റ്റ്, ഫാർമസി ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തു വന്നിരുന്ന പ്രവാസികളുടെ കാര്യം ആശങ്കയിലായി.
ജനറൽ, സ്പെഷ്യൽ മെഡിക്കൽ കോംപ്ലക്സുകളിലും ഫാർമസികളിലും 35 ശതമാനവും, ഫാർമസ്യൂട്ടിക്കൽ ഫാക്ടറികളിലും മരുന്ന് വിതരണ കമ്പനികളിലും 55 ശതമാനവും ആശുപത്രികളിലെ ഫാർമസികളിൽ 65 ശതമാനവുമാണ് സ്വദേശിവത്കരണം നടപ്പിലാക്കുക. സൗദി പൗരന്മാരായ ഫാർമസിസ്റ്റുകൾക്ക് 7,000 റിയാലാണ് ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്.
സൗദിയിൽ 13,000 മുതൽ 14,000 ഫാർമസികൾ വരെ പ്രവർത്തിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ 85 ശതമാനം വരെ സ്വകാര്യ ഫാർമസികളും, 15 ശതമാനം ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും പ്രവർത്തിക്കുന്നവയാണ്. സ്വദേശിവത്കരണം നടപ്പാക്കിയതോടെ ഈ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അതെ സമയം ആരോഗ്യ മേഖലയിൽ ഇനിയും സ്വദേശിവത്കരണം നടത്താനുള്ള പദ്ധതികൾ സർക്കാർ തയ്യാറാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates