ഷാർജ: താമസിക്കാൻ അനുമതിയുള്ള മുറികൾ അനധികൃതമായി വേർതിരിച്ച് നിയമവിരുദ്ധമായി ആളുകളെ പാർപ്പിക്കുന്നതിനെതിരെ കർശന നടപടിയാണ് ദുബൈ മുനിസിപ്പാലിറ്റി സ്വീകരിച്ചത്. ഇതോടെ ചെലവ് കുറവുള്ള മറ്റ് എമിറേറ്റുകളിലേക്ക് ആളുകൾ താമസം മാറ്റിയിരുന്നു. കൂടുതൽ ആളുകളും ഷാർജയിലേക്കാണ് താമസം മാറിയത്.
എന്നാൽ കാര്യങ്ങൾ ഇപ്പോൾ കലങ്ങി മറിയുകയാണ്. കൂട്ടത്തോടെ ആളുകൾ ഒഴിഞ്ഞു പോയതോടെ താമസ സ്ഥലങ്ങളുടെ വാടകയിൽ വലിയ കുറവാണ് ദുബൈയിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, ഷാർജയിലെ വാടക ഉയരുകയും ചെയ്തു. ഇതോടെ അധിക യാത്രാക്കൂലിയും കൂടുതൽ വാടകയും നൽകി താമസിക്കേണ്ട ഗതികേടിലാണ് പ്രവാസികൾ.
ദുബൈയിലെ ഒരു മാളിൽ 3,000 ദിർഹത്തിനു ജോലി ചെയ്യുന്ന സെയിൽസ് എക്സിക്യൂട്ടീവായ ഒരു വ്യക്തി പറയുന്നത് ഇങ്ങനെയാണ്. 'ജൂലൈ ആദ്യ ആഴ്ചയാണ് അൽ റിഗ്ഗയിൽ നിന്ന് ഷാർജയിലെ അൽ നഹ്ദയിലേക്ക് താമസം മാറിയത്. താമസവുമായി ബന്ധപ്പെട്ട ചെലവുകൾ കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്തത്. 700 മുതൽ 800 ദിർഹം വരെയുള്ള റൂമുകൾ കിട്ടുമെന്നാണ് കരുതിയത് എന്നാൽ, 1,100 ദിർഹത്തിനാണ് റൂം ലഭിച്ചത്, യാത്രക്കൂലി കൂടി കൂട്ടുമ്പോൾ വലിയ നഷ്ടമാണ് ഇത് ' എന്ന് അയാൾ പറഞ്ഞു.
ഷാർജയിലേക്ക് താമസം മാറിയ മറ്റൊരാൾക്കും ഇതേ അനുഭവമാണ് പങ്ക് വെയ്ക്കാനുള്ളത്. 'വാടക കുറവാണെന്ന് കരുതിയാണ് ഞാൻ അൽ ഖാസിമിയയിൽ എത്തിയത്, ബെഡ് സ്പേസ് 800 മുതൽ 900 ദിർഹം വരെ വാടകയ്ക്ക് ആണ് ലഭിച്ചത്. എന്നാൽ ഓഗസ്റ്റ് മുതൽ 200 ദിർഹം കൂടി നൽകണമെന്ന് വീട്ടുടമസ്ഥൻ ഞങ്ങളോട് പറഞ്ഞു. ആളുകൾക്ക് മറ്റ് മാർഗമില്ലെന്ന് അവർക്കറിയാം. അത് കൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നത്' എന്നാണ് ഇയാൾ പറയുന്നത്.
നിയമങ്ങൾ കർശനമാക്കിയതോടെ റൂമുകളിൽ കൂടുതൽ ആളുകളെ താമസിക്കാൻ അനുമതി നൽകാത്തതും, ആവശ്യക്കാരുടെ എണ്ണം കൂടിയുടേതുമാണ് ഷാർജയിലെ ഈ മാറ്റങ്ങൾക്ക് കാരണം. പലരും ദുബൈയിലേക്ക് തിരിച്ചു മടങ്ങിയാലോ എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. അവിടെ ആകുമ്പോൾ യാത്രാ ചെലവ് ഒഴിവാക്കാമെന്നും ആ തുക കൂടെ നാട്ടിലേക്ക് അയക്കാൻ കഴിയുമെന്നാണ് പലരും പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates