ദുബൈ: വിസയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ യു എ ഇ ആരംഭിച്ച വിഡിയോ കോൾ സേവനത്തിന് സ്വീകാര്യതയേറുന്നു. ഈ വർഷം 52,212 വിഡിയോ കോളുകളാണ് ലഭിച്ചതെന്ന് ജി ഡി ആർ എഫ് എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു. കൂടുതൽ ആളുകൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
എൻട്രി, റെസിഡൻസി പെർമിറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതൽ ആളുകളും ഈ സേവനം പ്രയോജനപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് 42,433 കോളുകൾ ആണ് ലഭിച്ചത്. എസ്റ്റാബ്ലിഷ്മെന്റ് കാർഡ് സേവനങ്ങൾക്ക് ആയി 5,782 കോളുകളും, സാമ്പത്തിക സേവനങ്ങൾക്ക് 2,850 കോളുകളും, പാസ്പോർട്ട് വിതരണ സേവനങ്ങളുമായി ബന്ധപ്പെട്ട് 1,147 കോളുകളുമാണ് ലഭിച്ചതെന്ന് ജി ഡി ആർ എഫ് എ അധികൃതർ വ്യക്തമാക്കി.
താമസ-കുടിയേറ്റ വിസ സേവനകളുമായി ബന്ധപ്പെട്ട് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഉദ്യോഗസ്ഥരുമായി തത്സമയം ആശയവിനിമയം നടത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ജനറൽ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 7 മണി വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 7.30 മുതൽ 12 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 7 മണി വരെയും സേവനം ലഭ്യമാണ്.
അപേക്ഷ സമർപ്പിച്ച ശേഷം 48 മണിക്കൂറിനുള്ളിലോ അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപേക്ഷ പരിഗണിച്ച ശേഷമോ ആയിരിക്കും കാൾ ചെയ്യാനുള്ള സമയം നിശ്ചയിക്കുന്നത്. ഒരു വിഡിയോ കോളിന്റെ ശരാശരി ദൈർഘ്യം ഒരു മിനിറ്റാണ്.
വിസാ അപേക്ഷകള്‍ വേഗത്തിലാക്കാൻ വിഡിയോ കോള്‍ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അന്വേഷണങ്ങള്‍ക്ക് 800 5111 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Gulf news: UAE's visa video call service gains traction with 52,212 calls received this year, says GDRFA.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates