

ജയ്പൂര്‍: ഭജന്‍ ലാല്‍ ശര്‍മ രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയാകും. ജയ്പൂരില്‍ ചേര്‍ന്ന നിയുക്ത ബിജെപി എംഎല്‍എമാരുടെ യോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു നിയമസഭാ സാമാജികരുടെ യോഗം ചേര്‍ന്നത്. മുന്‍മുഖ്യമന്ത്രി വസുന്ധര രാജെയാണ് പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ചത്.
നിയമസഭയിലേക്ക് ആദ്യമായിട്ടാണ് ഭജന്‍ലാല്‍ ശര്‍മ തെരഞ്ഞെടുക്കപ്പെടുന്നത്. സംഗനീര്‍ മണ്ഡലത്തില്‍ നിന്നും 48,081 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഭജന്‍ലാല്‍ ശര്‍മ വിജയിച്ചത്. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടയാളാണ് ഭജന്‍ലാല്‍ ശര്‍മ.
നാലു തവണ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എബിവിപിയിലൂടെ പൊതു പ്രവര്‍ത്തനത്തിനിറങ്ങിയ ഭജന്‍ ലാല്‍, ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.
ഛത്തീസ് ഗഡില്‍ ആദിവാസി വിഭാഗക്കാരനെയും മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടയാളെയും മുഖ്യമന്ത്രിയാക്കിയ ബിജെപി രാജസ്ഥാനില്‍ സവര്‍ണ മുഖത്തെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു.
രാജസ്ഥാനില്‍ ഭജന്‍ ലാല്‍ ശര്‍മ്മയ്ക്ക് കീഴില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകും. ദിയാ കുമാരി, പ്രേം ചന്ദ് ഭൈരവ എന്നിവരാണ് ഉപമുഖ്യമന്ത്രിമാരാകുക. മുന്‍ മന്ത്രി വസുദേവ് ദേവ്‌നാനി നിയമസഭ സ്പീക്കറാകും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates