17 കാരിയുടെ കൊലപാതകം: മുൻമന്ത്രി വിനോദ് ആര്യയേയും മകനെയും ബിജെപി പുറത്താക്കി; പ്രതിയുടെ റിസോർട്ട് തീയിട്ട് നാട്ടുകാർ ( വീഡിയോ)

പുൽകിതിന്റെ ലൈംഗീക താൽപര്യത്തിന് വഴങ്ങാത്തതിനാലാണ് അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയത്
റിസോര്‍ട്ടിന് നാട്ടുകാര്‍ തീയിട്ടപ്പോള്‍/ എഎന്‍ഐ
റിസോര്‍ട്ടിന് നാട്ടുകാര്‍ തീയിട്ടപ്പോള്‍/ എഎന്‍ഐ
Updated on
1 min read

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ 17കാരി  അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി  പുൽകിത് ആര്യയുടെ പിതാവും മുൻമന്ത്രിയുമായ വിനോദ് ആര്യയെയും സഹോദരൻ അങ്കിത് ആര്യയേയും ബിജെപിയിൽ നിന്നും പുറത്താക്കി. നടപടി ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ബിജെപി അറിയിച്ചു. അങ്കിത് ആര്യയെ ഉത്തരാഖണ്ഡ് പിന്നോക്ക വിഭാ​ഗ കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തു നിന്നും ബിജെപി സർക്കാർ മാറ്റിയിട്ടുണ്ട്. 

കൊലപാതകക്കേസിലെ മുഖ്യപ്രതിയായ പുൽകിത് ആര്യയുടെ ഋഷികേശിലെ റിസോർട്ടിന് നാട്ടുകാർ തീയിട്ടു നശിപ്പിച്ചു. കെട്ടിടത്തിന്റെ ഒരു ഭാ​ഗം ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ ഇന്നലെ പൊളിച്ചു നീക്കിയിരുന്നു. റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു കൊല്ലപ്പെട്ട പൗരി ഗർവാൾ സ്വദേശിനി അങ്കിത ഭണ്ഡാരി. കേസിൽ പുൽകിത് ആര്യയേയും റിസോർട്ട് ജീവനക്കാരായ മറ്റ് രണ്ട് പേരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

പുൽകിതിന്റെ ലൈംഗീക താൽപര്യത്തിന് വഴങ്ങാത്തതിനാലാണ് റിസപ്ഷനിസ്റ്റായ പൗരി ഗർവാൾ സ്വദേശിനി അങ്കിത ഭണ്ഡാരി(17)യെ കൊലപ്പെടുത്തിയത്. യുവതിയുടെ മൃതദേഹം ചില്ല കനാലിൽ നിന്നും കണ്ടെത്തി. അങ്കിതയുടെ സഹോദരനും അച്ഛനും മൃതദേഹം തിരിച്ചറിഞ്ഞതായി അഡീഷണൽ എസ് പി ശേഖർ ശ്വാൾ പറഞ്ഞു. 

സംസ്ഥാനത്തെ മുൻമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകനാണ് പുൽകിത്. വാക്ക് തർക്കത്തിനിടെ അങ്കിതയെ കനാലിൽ തള്ളിയിട്ടതായി പ്രതികൾ പൊലീസിന് മൊഴി നൽകി. പുൽകിതിന്റെ ഉടമസ്ഥതയിലുള്ള വനതാര റിസോർട്ടിലായിരുന്നു അങ്കിത ജോലി ചെയ്തിരുന്നത്. സെപ്റ്റംബർ 18-നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ സെപ്റ്റംബർ 21ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com