മുതലയെന്ന് കേട്ടാൽ അൽപ്പം ധൈര്യമുണ്ടെന്ന് പറയുന്നവർ പോലും ഒന്നു ഭയക്കും. ഇവിടെ സ്വന്തം സഹോദരനെ മുതലയുടെ വായിൽ നിന്ന് രക്ഷപ്പെടുത്താൻ ഒരു യുവാവ് കാണിച്ച ധൈര്യം ശ്രദ്ധേയമാകുന്നു. ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലുള്ള മധോടണ്ടയിലാണ് സംഭവം നടന്നത്.
17കാരനായ വികാസും സഹോദരൻ നീരജും പതിവു പോലെ കൃഷിയിടത്തിൽ ജോലിക്കെത്തിയതായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനു മുൻപ് കൈകാലുകൾ വൃത്തിയാക്കാൻ അവർ സമീപത്തുള്ള കനാലിൽ ഇറങ്ങി. കൈകഴുകുന്നതിനിടയിൽ വലതു കാലിൽ എന്തോ പിടി മുറുക്കുന്നതായി വികാസിനു തോന്നി. സംഭവിക്കുന്നത് എന്താണെന്ന് മനസിലാകുന്നതിനു മുൻപ് തന്നെ കാലിൽ പിടിത്തമിട്ട മുതല വികാസിനെ വെള്ളത്തിലേക്ക് വലിച്ചു താഴ്ത്തി. സർവ ശക്തിയുമെടുത്ത് കുതറി മുതലയുടെ പിടിവിടുവിക്കുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
സഹോദരനെ മുതല പിടിച്ചതു കണ്ട് ഭയന്ന നീരജ് ഉടൻ തന്നെ ഒരു വലിയ കല്ലെടുത്ത് മുതലയുടെ പുറത്തേക്കിട്ടു. കല്ലു പുറത്തേക്ക് വീണതും മുതല വികാസിന്റെ കാലിൽ നിന്നുള്ള പിടിവിട്ടു. വേഗം തന്നെ കനാലിന്റെ മറ്റൊരു ഭാഗത്തേക്ക് നീന്തി മറയുകയും ചെയ്തു.
മുതലയുമായുള്ള പിടിവലിക്കിടയിൽ വികാസിന്റെ കാലിന് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. തലനാരിഴയ്ക്കാണ് വികാസ് മുതലയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. ഉടൻതന്നെ ഇയാളെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. വനം വകുപ്പിനെയും വിവരമറിയിച്ചു. കൃഷിയിടത്തിനു സമീപമുള്ള കനാലുകളിൽ മുതലകളുടെ സാന്നിധ്യമുണ്ടെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. ഈ വർഷം ജൂലൈയിൽ മുതലയുടെ ആക്രമണത്തിൽ ഇവിടെ രണ്ട് കുട്ടികൾ മരണപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates