

ജയ്‌പൂർ: കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി രാജ്യസഭയിലെ നിലവിലെ എം.പിമാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി പൊതുഖജനാവിൽ നിന്ന് ചിലവഴിച്ചത് 262 കോടിയിലധികം രൂപയെന്ന് വിവരാവകാശ രേഖകൾ. ഇതിൽ എം.പിമാരുടെ അലവൻസുകൾക്കും യാത്രകൾക്കുമായി മാത്രം 151 കോടിയിലധികം രൂപ ചിലവഴിച്ചിട്ടുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2024-25 വർഷത്തിൽ രാജ്യസഭാംഗങ്ങൾക്കായി 98 കോടിയിലധികം രൂപ ചിലവഴിച്ച സ്ഥാനത്ത്, 2025-26 വർഷത്തിൽ ഇത് 163 കോടി രൂപയായി കുത്തനെ ഉയർന്നു. ഒരൊറ്റ വർഷം കൊണ്ട് 65 കോടി രൂപയുടെ വൻ വർദ്ധനവാണ് ചിലവിനത്തിൽ ഉണ്ടായിരിക്കുന്നത്. വിവരാവകാശ പ്രവർത്തകനായ ചന്ദർ ശേഖർ ഗൗർ നൽകിയ ഹർജിക്ക് രാജ്യസഭാ സെക്രട്ടേറിയറ്റാണ് ഈ മറുപടി നൽകിയത്.
ആഭ്യന്തര യാത്രകൾ, അന്താരാഷ്ട്ര യാത്രകൾ, ഓഫീസ് ചിലവുകൾ, മെഡിക്കൽ ബില്ലുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ തുക. രണ്ട് വർഷത്തെയും ചിലവുകൾ വെവ്വേറെ താഴെ നൽകുന്നു:
2024-25 സാമ്പത്തിക വർഷം:
ശമ്പളം: 25.71 കോടിയിലധികം രൂപ
മെഡിക്കൽ ബില്ലുകൾ: 8.2 കോടി രൂപ
യാത്രാ ചിലവുകൾ (Tour Expenses): 24.99 കോടി രൂപ
അലവൻസുകൾ: 33.33 കോടിയിലധികം രൂപ
2025-26 സാമ്പത്തിക വർഷം:
ശമ്പളം: 44.6 കോടിയിലധികം രൂപ
മെഡിക്കൽ ബില്ലുകൾ: 9.6 കോടി രൂപ
യാത്രാ ചിലവുകൾ (Tour Expenses): 36 കോടി രൂപ
അലവൻസുകൾ: 58.78 കോടിയിലധികം രൂപ
രാജ്യസഭാ എം.പിമാർക്ക് ആകെ 21 ഒബ്ജക്റ്റ് ഹെഡുകളിലായിട്ടാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ശമ്പളം, അലവൻസ്, യാത്രകൾ, മെഡിക്കൽ-ഓഫീസ് ചിലവുകൾ എന്നിവയ്ക്ക് പുറമെ പ്രിന്റിംഗും പബ്ലിക്കേഷനും, ഡിജിറ്റൽ ഉപകരണങ്ങൾ, ഇന്ധനം, പ്രൊഫഷണൽ സർവീസുകൾ, അറ്റകുറ്റപ്പണികൾ , സബ്‌സിഡികൾ, മറ്റ് അനുബന്ധ റവന്യൂ ചിലവുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates