

മുംബൈ: മഹാരാഷ്ട്രയില്‍ ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് അമ്മയുടെ ധീരത. കുഞ്ഞിനെ കടിച്ചെടുത്ത് കടന്നുകളയാന്‍ പോയ പുലിയെ കല്ല് കൊണ്ട് ആക്രമിച്ചാണ് യുവതി രക്ഷിച്ചത്. യുവതിയുടെ അലമുറയിട്ടുള്ള കരച്ചില്‍ കൂടിയായതോടെ കുഞ്ഞിനെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് മറയുകയായിരുന്നു.
പുനെ ജുന്നാര്‍ ഫോറസ്റ്റ് ഡിവിഷനിലെ തോണ്‍ഡേല്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആടുകളെ മേയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന യുവതി ഏഴുമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനൊപ്പം കൃഷിയിടത്തില്‍ ഉറങ്ങുന്നതിനിടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പിഞ്ചുകുഞ്ഞിനെ കടിച്ചെടുത്ത് പുലി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ, കുട്ടിയുടെ കരച്ചില്‍ കേട്ടാണ് അമ്മ ഉണര്‍ന്നത്.
കുഞ്ഞിനെ കടിച്ചെടുത്ത് പുലി നില്‍ക്കുന്ന ദൃശ്യം കണ്ട് ആദ്യം സോണാല്‍ കര്‍ഗാല്‍ ഞെട്ടിയെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ പുലിയുടെ കൈയില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമം തുടങ്ങി. ബഹളംകൂട്ടി പുലിക്ക് അരികിലേക്ക് പാഞ്ഞടുത്ത യുവതി, കൈയില്‍ കരുതിയിരുന്ന കല്ല് കൊണ്ട് പുലിയെ ആക്രമിച്ചു. യുവതിയുടെ ആക്രമണത്തിന് പുറമേ അലമുറയിട്ടുള്ള കരച്ചില്‍ കൂടിയായതോടെ, കുഞ്ഞിനെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് മറയുകയായിരുന്നു. കുഞ്ഞിന് നേരിയ പരിക്ക് പറ്റിയിട്ടുണ്ട്. എങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates