കോണ്‍ഗ്രസിന് പരാജയ ഭീതി; ഹാക്കിങ് രാഷ്ട്രീയ നാടകമെന്ന് ബിജെപി
ന്യൂഡൽഹി: 2014- ലെ പൊതുതെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടു കാട്ടിയെന്ന് ആരോപിച്ച് ലണ്ടനില്‍ നടത്തിയ പരിപാടി കോൺഗ്രസിന്‍റെ രാഷ്ട്രീയ നാടകമെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. രാജ്യത്തെയും തെരഞ്ഞെടുപ്പ് കമീഷനെയും കോൺഗ്രസ് അപമാനിച്ചു. ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
മാധ്യമപ്രവർത്തക സംഘടനയുടെ അധ്യക്ഷനായ ആശിഷ് റേ എന്ന വ്യക്തിയാണ് ലണ്ടനിൽ പരിപാടി സംഘടിപ്പിച്ചത്. ഇയാൾ കോൺഗ്രസിനെ അനുകൂലിച്ച് മുമ്പും രംഗത്തു വന്നിട്ടുള്ളയാളാണ്. ആശിഷ് തന്നെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലണ്ടൻ പരിപാടിയും സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് ബന്ധമുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ ആശിഷ് സ്ഥിരമായി എഴുതിയിരുന്നുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
2014-ല്‍ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് കാട്ടിയാണ് ബിജെപി വിജയിച്ചതെന്ന് 'സൈബര്‍ വിദഗ്ധന്‍' സയീദ് ഷൂജ അമേരിക്കയിൽ നിന്ന് വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ആരോപിച്ചിരുന്നു. ഹാക്കിങിനു സഹായിച്ചത് റിലയന്‍സാണെന്നും ഷൂജ പറഞ്ഞിരുന്നു. സൈബർ ഹാക്കർ സെയ്ദ് ഷുജാ എന്നയാൾ എവിടെ നിന്നാണ് പൊട്ടിമുളച്ചത്. ഐ.ടി മന്ത്രിയായ തനിക്ക് രാജ്യത്തെ ഐ.ടി വിദഗ്ധന്മാരെ അറിയാം. കപിൽ സിബൽ ലണ്ടനിലെ പരിപാടിയിൽ പങ്കെടുത്തതിൽ കോൺഗ്രസ് വിശദീകരിക്കണം. 2014 ലെ ജനവിധിയെ അപമാനിക്കാനാണ് കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന് നിരവധി ഫ്രീലാന്‍സര്‍മാരുണ്ടെന്നും നരേന്ദ്ര മോദിയെ മാറ്റാനായി ഇവര്‍ പാക്കിസ്ഥാനില്‍ നിന്നു വരെ സഹായം തേടാറുണ്ടെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ ഹാക്കിങ് ഭീതി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും നഖ്‌വി ആരോപിച്ചു.
Related Article
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

