മുംബൈ: എട്ട് ദിവസം മുന്‍പ് കാണാതായ 82കാരിയായ കോവിഡ് രോഗിയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലെ ടോയ്ലറ്റില് കണ്ടെത്തി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമതുള്ള മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം. മഹാരാഷ്ട്രയിലെ ജൽഗാവിലാണ് സംഭവം.
കോവിഡ് ബാധയെ തുടര്‍ന്ന് ജൽഗാവ് സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഭുസാവല്‍ സ്വദേശിയായ 82കാരി. ജൂണ്‍ രണ്ടിന് ഇവരെ കാണാതായെന്ന് ആശുപത്രി അധികൃതരും വയോധികയുടെ ബന്ധുക്കളും പൊലീസില്‍ വിവരം നല്‍കിയിരുന്നുവെന്ന് സിലാപെട് പൊലീസ് ഇന്‍സ്പെക്ടര്‍ അക്ബര്‍ പട്ടേല്‍ പറഞ്ഞു.
വിവരം ലഭിച്ചതിന് പിന്നാലെ രോഗികളുടെ രജിസ്റ്റര്‍ പരിശോധിച്ചതായി പൊലീസ് പറയുന്നു. ഒപ്പം ഭുസാവലിലും അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പിന്നാലെ ജൂണ്‍ ആറിന് പരാതി രജിസ്റ്റര്‍ ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി.
ജൂണ്‍ രണ്ട് വരെ വയോധിക വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പിച്ചു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ആശുപത്രിയിലെ ടോയ്ലറ്റുകളിലൊന്നില് നിന്ന് അസഹ്യമായ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
മെയ് 27നാണ് വയോധികയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. ഇതിന് പിന്നാലെ വീടിന് സമീപത്തുള്ള ആശുപത്രിയില്‍ അവരെ പ്രവേശിപ്പിച്ചു. ഇവിടെ നിന്നാണ് അവരെ ജൽഗാവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വയോധികയുടെ കൊച്ചുമകന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് വിഡീയോ സന്ദേശമയച്ചു. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് കാണാതാകുന്ന കോവിഡ് രോഗിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates