മഴക്കെടുതിയില്‍ 39 മരണം, ആറുപേരെ കാണാനില്ല ; ഇരട്ട ന്യൂനമര്‍ദം അതിതീവ്ര മഴയ്ക്ക് കാരണം ; ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി 

തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും കൃത്യമായ മുന്നറിയിപ്പ് സംവിധാനം പരാജയമാണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: മഴക്കെടുതിയിലും ഉരുള്‍ പൊട്ടലിലുമായി സംസ്ഥാനത്ത് 39 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് പേരെ കാണാതായി. 213 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു.  ഇരട്ട ന്യൂനമര്‍ദമാണ് അതിതീവ്ര മഴക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ദുഃഖം

മരിച്ചവരുടെ കുടുംബത്തിന്റ ദുഃഖം കേരളത്തിന്റെ ഒന്നാകെ ദുഃഖമാണ്. അവരുടെ ദുഃഖത്തിൽ വിങ്ങുന്ന ഹൃദയവുമായി സഭയും പങ്കുചേരുന്നു. പ്രകൃതി ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത നിവാരണത്തിനായി വിവിധ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനം നടക്കുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എന്‍ഡിആര്‍എഫിന്റെ 11 ടീം രംഗത്തുണ്ട്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണം

തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും കൃത്യമായ മുന്നറിയിപ്പ് സംവിധാനം പരാജയമാണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു. വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ദുരന്ത നിവാരണ സംവിധാനം മെച്ചപ്പെടുത്തണമെന്നും കെ ബാബു സഭയില്‍ ആവശ്യപ്പെട്ടു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ വിദ്ഗ്ധ സമിയുടെ നിര്‍ദ്ദേശം തേടി മാറ്റങ്ങള്‍ വരുത്തണം. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷം നിര്‍ദ്ദേശിച്ചു. 

മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി

മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു. അംഗങ്ങളെല്ലാവരും എഴുന്നേറ്റു നിന്നാണ് മരിച്ചവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്. ഇതിനുശേഷം സഭ പിരിഞ്ഞു. ഇനി 25-ാം തീയതിയാണ് നിയമസഭ സമ്മേളിക്കുക. എംഎല്‍എമാര്‍ക്ക് അവരവരുടെ മണ്ഡലങ്ങളില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുള്ളതിനിലാണ് സഭ സമ്മേളനം 25വരെ നിര്‍ത്തിവച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com