

കൊച്ചി:ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ ജീവനക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിര്‍ബന്ധിച്ച് മാര്‍ച്ചില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് ഹര്‍ജിയില്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. പ്രതിഷേധ മാര്‍ച്ച് ഭരണഘടനാ പദവിയുള്ള സംസ്ഥാന ഭരണത്തലവനെതിരായിട്ടുള്ള നിയമലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് രാജ്ഭവന് മുന്നിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്. പ്രതിഷേധ പരിപാടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
ഒരു ലക്ഷത്തോളം പേര്‍ പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയിട്ടുള്ളത്. രാവിലെ 10ന് ആരംഭിക്കുന്ന കൂട്ടായ്മകളില്‍ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അധ്യാപകരും രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അണിനിരക്കും. കര്‍ഷക, തൊഴിലാളി, വിദ്യാര്‍ഥി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates