

കോട്ടയം: മുണ്ടക്കയത്ത് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് കീഴങ്ങിയത്. മുണ്ടക്കയത്തെ സ്വകാര്യ ക്ഷേത്രത്തിൽ പൂജാരിയായിരുന്ന മുക്കൂട്ടുതറ സ്വദേശിയായ വിനുവിനെതിരെ പ്രദേശവാസിയായ 21കാരി ആണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി മൂന്ന് വർഷമായി തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ പരാതി.
പ്രതി ജോലി ചെയ്തിരുന്ന ക്ഷേത്രത്തോട് ചേർന്നുള്ള ശാന്തി മഠത്തിൽ വച്ച് പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. അതിനിടയിൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിലുണ്ട്.
വിനു മറ്റൊരു വിവാഹ ബന്ധത്തിലേക്ക് കടക്കുന്നതിനിടെയാണ് പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. നേരത്തെയും യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹം നടത്താമെന്ന് ഇയാൾ പിതാവിൻ്റെ സാന്നിധ്യത്തിൽ രേഖാമൂലം സമ്മതിച്ചതോടെ കേസ് ഒത്തുതീർപ്പാക്കി. ഈ വാഗ്ദാനം ലംഘിക്കപ്പെട്ടതോടെയാണ് യുവതി വീണ്ടും പരാതി നൽകിയത്.
പെൺകുട്ടി പരാതി നൽകിയിതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പൊലീസ് അന്വേഷണം തുടരുന്നതിനെടെയാണ് ഇന്ന് ഉച്ചയോടെ ഇയാൾ കീഴടങ്ങിയത്. ലൈംഗിക പീഡനത്തിന് പുറമേ, പട്ടികജാതി പട്ടിക വർഗ പീഡന നിരോധന വകുപ്പ് പ്രകാരവും പൊലീസ് കേസെടുത്തിരുന്നു. കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates