തമിഴ്‌നാട്ടിലും കാരയ്ക്കലും കോളറ പടരുന്നു; കേരളത്തില്‍ അതി ജാഗ്രതാ നിര്‍ദേശം

കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തി സുരക്ഷിതമാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കോളറ പടരുന്ന സാഹചര്യത്തില്‍ കേരളത്തിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തമിഴ്‌നാടിനോടുചേര്‍ന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകള്‍ക്കുപുറമേ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കര്‍ശന ജാഗ്രത പുലര്‍ത്താനാണ് നിര്‍ദ്ദേശം. കോളറ പടര്‍ന്ന സാഹചര്യത്തില്‍ പുതുച്ചേരിയിലും തമിഴ് നാട്ടിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

വയറളിക്ക രോഗ പ്രതിരോധം ശക്തമാക്കുക, സാംപിള്‍ പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചതാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൈക്കൊള്ളുക തുടങ്ങിയവയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ഒആര്‍എസ് ലായനി, സിങ്ക് ഗുളിക എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. അവയുടെ വിതരണത്തിനായി ആരോഗ്യകേന്ദ്രങ്ങളില്‍ സംവിധാനം ഒരുക്കണം. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തി സുരക്ഷിതമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വ്യക്തിശുചിത്വം, കൈകഴുകല്‍, തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം, ഒആര്‍എസ്, സിങ്ക് ഗുളിക എന്നിവയുടെ ഉപയോഗവും ഗുണവും തുടങ്ങിയവ ജനങ്ങളെ ബോധവത്കരിക്കണം. ആഹാരം അടച്ചുസൂക്ഷിക്കുക. പഴകിയ ആഹാരം കഴിക്കാതിരിക്കുക. പഴവും പച്ചക്കറിയും കഴുകി ഉപയോഗിക്കുക. അടുത്തപ്രദേശങ്ങളില്‍ കൂടുതല്‍പേര്‍ക്ക് ഒന്നിച്ച് വയറിളക്ക രോഗലക്ഷണം കാണുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് അറിയിച്ചു. 

പുതുച്ചേരിയിലെ കാരയ്ക്കലിന് പുറമെ, തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ തിരുമുഗള്‍ ബ്ലോക്ക്, കണ്ണകി നഗര്‍, മയിലാടുതുറൈയിലെ സെമ്മുനാര്‍കോവില്‍ ബ്ലോക്ക്, തിരുവാരൂര്‍ ജില്ലയിലെ നന്നിയം ബ്ലോക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായിട്ടുള്ളതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com