

തിരുവനന്തപുരം: കടയ്ക്കാവൂരിൽ 13കാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്നു കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു.
പീഡന പരാതി വ്യാജമാണെന്നു കാട്ടി 2021 ജൂൺ 16നാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് അംഗീകരിക്കുന്നതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച ഹർജി കൂടി പരിഗണിച്ച ശേഷമാണ് ഉത്തരവിറക്കിയത്. ജഡ്‌ജി കെവി രജനീഷ് ഉത്തരവിറക്കിയത്.
കുട്ടിയെ വിശദമായ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രത്യേക മെഡിക്കൽ സംഘമാണ് വൈദ്യ പരിശോധന നടത്തിയത്. പരിശോധനയിൽ പീഡനം നടന്നതിന്റെ തെളിവുകൾ ലഭിച്ചില്ല. അമ്മയ്ക്കെതിരെ കുറ്റപത്രം സമർപ്പിക്കുവാനുള്ള തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിക്കാൻ റിപ്പോർട്ട് സമർപ്പിച്ചത്.
2017 മുതൽ 2020 വരെയുള്ള കാലയളവിൽ അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന മകന്റെ പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കേസെടുത്തത്. 2020 ഡിസംബർ 28ന് അമ്മയെ അറസ്റ്റ് ചെയ്‍തു. വ്യക്തി വിരോധത്താൽ മുൻ ഭർത്താവാണ് മകനെക്കൊണ്ട് നിർബന്ധിച്ച് മൊഴി നൽകിപ്പിച്ചതെന്നായിരുന്നു അമ്മയുടെ വാദം.
കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടും പോക്‌സോ കോടതി നടപടി എടുക്കാത്തതിനാൽ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി കേസ് വേഗത്തിൽ അവസാനിപ്പിക്കണം എന്ന ഉത്തരവ് പോക്‌സോ കോടതിക്കു നൽകി. പിന്നാലെയാണ് കേസ് അവസാനിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates