തിരുവനന്തപുരം: എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ ഓട്ടോറിക്ഷകളിൽ വ്യാപകമായി പതിയ്ക്കുന്നത് സംബന്ധിച്ച് വിവാദം. മോട്ടോർ വാഹന നിയമത്തിൻറെ ലംഘനമാണിതെന്ന ആക്ഷേപം ശക്തമായി. ചട്ടലംഘനത്തിന് മോട്ടോർ വാഹന വകുപ്പ് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച്, കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്
ഉറപ്പാണ് എൽഡിഎഫ് എന്ന ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാക്യം പോസ്റ്ററുകളായും ഫ്ളക്സായും ഓട്ടോറിക്ഷകളിൽ വ്യാപകമായി പതിക്കുകയാണ്. തലസ്ഥാന നഗരത്തിൽ അഞ്ഞൂറോളം ഓട്ടോറിക്ഷകൾ ഈ പരസ്യ വാചകവുമായി സവാരി നടത്തുന്നു. മോട്ടോർ വാഹന നിയമം അനുസരിച്ച് ഓട്ടോറിക്ഷകളുടെ മുൻഭാഗം മഞ്ഞനിറത്തിലും ബാക്കി ഭാഗം കറുത്തനിറത്തിലുമായിരിക്കണം.
നിരവധി ഓട്ടോറിക്ഷകളുടെ പിറകുവശം മുതൽ മുകൾ ഭാഗം വരെ ഉറപ്പാണ് എ്ൽഡിഎഫ് പരസ്യവാചകം ചുവപ്പ് പശ്ചാത്തലത്തിൽ മാറ്റിയിരിക്കുന്നു. സിഐടിയു നേതൃത്വത്തിൻറെ നിർദ്ദേശപ്രകാരമാണിതെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നു. ഓട്ടോറിക്ഷകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനായി നിറം മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
അനുമതി ലഭിക്കണമെങ്കിൽ ഒരു സ്ക്വയർ സെന്റിമീറ്ററിന് നിശ്ചിത തുക വച്ച് ഫീസ് ഒടുക്കണം. എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റർ പതിച്ച ഓട്ടോറികഷകളൊന്നും ഇത്തരത്തിൽ ഫീസടച്ച് അനുമതി തേടിയിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തിൻറെ അപ്രീതി ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates