

തിരുവനന്തപുരം: സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ എടുത്തുചാടി തീരുമാനമെടുക്കേണ്ടെന്ന് കെപിസിസി നേതൃയോഗം. ഇഡിയുടെ കത്ത് വിശദമായി ചര്‍ച്ച ചെയ്ത്, നിയമവശങ്ങള്‍ പരിശോധിച്ച ശേഷം മാത്രം അന്തിമ നിലപാട് സ്വീകരിച്ചാല്‍ മതിയെന്നാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.
ഇഡിയുടെ കത്തിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപടി എടുക്കുകയോ, കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്താല്‍, ദേശീയതലത്തില്‍ അടക്കം വിശദീകരണം നല്‍കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിഷയം അതീവ സങ്കീര്‍ണമാണെന്നും വിശദമായ പരിശോധന വേണമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് യോഗത്തില്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ പ്രധാന ചര്‍ച്ചയായി.
പിഎംശ്രീയിൽ അന്തിമ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും കൂടുതല്‍ ജനകീയരാകണമെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കെപിസിസി തലം മുതല്‍ താഴെത്തട്ടിലേക്ക് അടിയന്തരമായി പുനസംഘടന നടത്തണം. പുനഃസംഘടന വരും വരും എന്നു പറഞ്ഞാല്‍ പോരാ ഉടനടി വേണമെന്ന് എം വിന്‍സെന്റ് ആവശ്യപ്പെട്ടു.
മുന്‍മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇഡിയുടെ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണം എന്നതാണ് കെപിസിസിയുടേയും അഭിപ്രായമെന്ന് യോഗശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അത് യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. ആഭ്യന്തരവകുപ്പിന് അന്വേഷണത്തിനായി കൈമാറിയിരിക്കുന്ന കത്തില്‍ നിയമോപദേശം തേടിക്കൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക. അതു തന്നെയാണ് പാര്‍ട്ടിയുടേയും അഭിപ്രായമെന്നും സണ്ണി ജോസഫ് വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates