

തൃശൂർ: കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം. അഴീക്കോട് ഫിഷ് ലാൻ്റിങ്ങ് സെൻ്ററിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയ യദുകുലം എന്ന വള്ളമാണ് കടലിൽ കുടുങ്ങിയത്. കൈപ്പമംഗലം സ്വദേശികളായ 40 ഓളം മത്സ്യത്തൊഴിലാളികളും വള്ളത്തിലുണ്ടായിരുന്നു. ഇൻബോഡ് വള്ളത്തിൻ്റെ പ്രൊപ്പല്ലറിൽ വല ചുറ്റി എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങുകയായിരുന്നു.
കടലില്‍ 5 നോട്ടിക്കല്‍ മൈല്‍ അകലെ ആയിരുന്നു സംഭവം. ചാമക്കാല സ്വദേശി ഏറനാം പുരയ്ക്കൽ പുഷ്പനാഥിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.
ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ എംഎഫ് പോളിൻ്റെ നിര്‍ദ്ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആൻ്റ് വിജിലൻസ് വിങ് ഓഫീസർമാരായ വിഎൻ പ്രശാന്ത്കുമാർ, ഇആർ ഷിനിൽകുമാർ, വിഎം ഷൈബു, റെസ്‌ക്യു ഗാര്‍ഡ്മാരായ പ്രമോദ്, റെഫീക്ക്, ബോട്ട് സ്രാങ്ക് ദേവസി മുനമ്പം, എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
മത്സ്യബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്താത്തതും, കാലപ്പഴക്കം ചെന്ന മത്സ്യ ബന്ധനയാനങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനത്തിന് പോകുന്നതും മൂലമുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുകയാണ്. ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെൻ്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തീർത്തും സൗജന്യമായാണ് സർക്കാർ ഈ സേവനം നൽകുന്നതെന്നും ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates