തിരുവനന്തപുരം : കെ -റെയില്‍ പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍. പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണ്. സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രത്തിന് മുന്നില്‍ വ്യക്തത വരുത്തും. കേന്ദ്രവുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു.
പരിശോധിച്ച ശേഷം മറുപടി
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രണ്ടുകാര്യത്തിലുള്ള വ്യക്തതയാണ് ആവശ്യപ്പെട്ടത്. സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ പരിശോധിച്ച ശേഷം മറുപടി നല്‍കും. രണ്ടുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തു വിഷയം പരിഹരിക്കുമെന്ന് മന്ത്രി അബ്ദുറഹ്മാന്‍ വ്യക്തമാക്കി.
സീറോ പൊല്യൂഷൻ പദ്ധതി
സംസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് സിൽവർ ലൈൻ പദ്ധതി. സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് അനുയോജ്യമായുള്ള സീറോ പൊല്യൂഷൻ പദ്ധതി കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടബാധ്യത ഏറ്റെടുക്കാനാകില്ല
കെ-റെയിൽ പദ്ധതി മൂലമുണ്ടാകുന്ന കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിദേശ ഏജൻസികളിൽനിന്നുള്ള വായ്പാബാധ്യത സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു.
63,941 കോടി രൂപയാണ് സിൽവർലൈൻ പദ്ധതിക്ക് ആകെ ചെലവ്. ഇതിൽ 33,700 കോടി രൂപയാണ് രാജ്യാന്തര ഏജൻസികളിൽനിന്ന് വായ്പയെടുക്കാൻ തീരുമാനിച്ചത്. ഇതിന്റെ നിശ്ചിത ശതമാനം ബാധ്യത കേന്ദ്രവും സംസ്ഥാനവും വഹിക്കുമെന്നായിരുന്നു ധാരണ. ഇതിൽ വ്യക്തത വരുത്താനാണ് കേന്ദ്രം നിർദേശം നൽകിയത്. നിലവിലെ സാഹചര്യത്തിൽ ഈ ബാധ്യത ഏറ്റെടുക്കാൻ കേന്ദ്രത്തിന് സാധിക്കില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates