

തിരുവനന്തപുരം: നിർമാണം പൂർത്തിയാകാത്ത, അനിശ്ചിതമായി നീണ്ടു പോകുന്ന വില്ല, അപ്പാർട്മെന്റ് പ്രൊജക്ടുകളിൽ ഉൾപ്പെടുന്ന വീട്ടുകാർക്ക് സ്വന്തം വീട്ടിലേക്കു മാത്രമായി വൈദ്യുതി കണക്ഷനു അപേക്ഷിക്കാം. ആനുപാതികമായ ചെകവു മാത്രമേ അതിനു വീട്ടുകാരിൽ നിന്നു സ്വീകരിക്കാൻ പാടുള്ളുവെന്നു വ്യക്തമാക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ വൈദ്യുതി വിതരണ കോഡ് (ബുദ്ധിമുട്ട് ഒഴിവാക്കൽ) ഉത്തരവിറക്കി. ഇത്തരം പദ്ധതികളിൽ ഇനി വൈദ്യുതി നൽകാനുള്ള ഉത്തരവാദിത്വം കെഎസ്ഇബിക്കായിരിക്കും.
കൈമാറ്റത്തിനു മുൻപ് നിർമാണം പാതി വഴിയിൽ നിർത്തിയ വില്ല, അപ്പാർട്മെന്റ് പദ്ധതികളിലേയോ, റസിഡൻഷ്യൽ കോളനികളിലേയോ വീട്ടുടമകൾക്കു വെവ്വേറെ അവരുടെ വീട്ടിൽ വൈദ്യുതി കണക്ഷനു അപേക്ഷിക്കാനാകും. ഡവലപ്പർ, പ്രമോട്ടർ എന്നിവരുമായി റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയിലോ (കെറെറ) അപ്‍ലറ്റ് ട്രൈബ്യൂണലിലോ തർക്കം നിലനിൽക്കുന്ന വീട്ടുടമകൾക്കും കെറെറ അനുവദിച്ച സമയത്തിനുള്ള പൂർത്തിയാക്കുന്നതിൽ വീഴ്ച വന്ന പദ്ധതികളിലും ഈ സൗകര്യം പ്രയോജനപ്പെടും.
ഇത്തരം പദ്ധതികളിൽ കുടുങ്ങി വൈദ്യുതി കണക്ഷൻ എടുക്കാനാകാത്തവരുടെ പരാതി വ്യാപകമായതോടെയാണ് റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കിയത്. നിലവിൽ ഒരു വില്ല, അപ്പാർട്മെന്റ്, റസിഡൻഷ്യൽ കോളനി പദ്ധതിയിൽ ഒറ്റ അപേക്ഷ നൽകുകയും വിവിധ ഫീസുകളും ചാർജുകളും ഒന്നിച്ച് അടയ്ക്കുകയും ചെയ്താൽ മാത്രമേ വൈദ്യുതി കണക്ഷൻ അനുവദിക്കുകയുള്ളു. മുടങ്ങിപ്പോകുന്ന പദ്ധതികളിലും മൊത്തം വീടുകളുടെ എണ്ണം കണക്കാക്കി ഫീസ് ഇടാക്കുകയാണ് ചെയ്തിരുന്നത്. അത്തരം സന്ദർഭങ്ങളിൽ നിർമാണം പൂർത്തിയായി താമസം തുടങ്ങാവുന്ന വീടിന്റെ ഉടമകൾ മുഴുവൻ വീടുകളുടേയും തുക അടയ്ക്കേണ്ട സാഹചര്യമായിരുന്നു.
ഇനി മുതൽ മുഴുവൻ പ്രൊജക്ടിന്റെ വൈദ്യുതി കണക്ഷനു ചെലവാക്കേണ്ട തുകയും ആകെ വീടുകളുടെ എണ്ണവും അടിസ്ഥാനമാക്കി അനുപാതം കണക്കാക്കി ഓരോ വീട്ടുടമയും നൽകേണ്ട തുക നിശ്ചയിക്കും. ബാക്കി തുക പദ്ധതി പൂർത്തിയാക്കുന്നതനുസരിച്ച് കെഎസ്ഇബി മറ്റു വീട്ടുടമകളിൽ നിന്നു ഈടാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
