

ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ  ഗുരുതര വകുപ്പുകള്‍ ചുമത്തിയതോടെ കേരളത്തിലെ ക്രൈസ്തവ സഭയ്ക്ക് മുന്നിൽ പുതിയൊരു പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ വിവിധ സഭകളുടെ നേതൃത്വത്തിലുള്ളവരും ചില പുത്തൻകൂറ്റ് ക്രൈസ്തവ സംഘടനകളും കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബി ജെ പിയുമായും ആർ എസ് എസ്സുമായി അടുക്കാൻ ശ്രമം നടത്തിയിരുന്നു. ബി ജെ പി ക്രൈസ്തവ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും സജീവമാക്കി. ഇങ്ങനെ ഇരുകൂട്ടരും അടുത്തുവരുന്ന സാഹചര്യത്തിലാണ് മണിപ്പൂർ പോലുള്ള വിഷയങ്ങളെ കേരളത്തിലെ സഭ ഗൗരവമായി കാണുന്നില്ലെന്ന പരാതിയും കേരളത്തിന് പുറത്ത് ക്രൈസ്തവർ നേരിടുന്ന ഭീഷണികളെ അഭിസംബോധന ചെയ്യാൻ തയ്യാറാകുന്നില്ലെ ആരോപണവും ഉയർന്നിരുന്നത്. ഇങ്ങനെയുള്ള സാഹചര്യം നിലനിൽക്കുമ്പോഴാണ് മലയാളികളായ രണ്ട് കന്യാസ്ത്രീകൾ ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇത് കേരളത്തിലെ സഭയക്കുള്ളിലും പുതിയ ചര്‍ച്ചകൾക്ക് വഴിയൊരുക്കുകയാണ്.
പ്രസ്താവനകൾ കൊണ്ട് മാത്രം കാര്യമില്ലെന്നും സഭ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കുറച്ചു കൂടി ഗൗരവത്തോടെ ഇടപെടണമെന്നും വൈദികരുൾപ്പടെയുള്ളവരിൽ നിന്നും അഭിപ്രായമുയരുകയാണ്. കേരളത്തിന് പുറത്ത് സ്ഥിതിഗതികൾ ഒട്ടും സുഖകരമല്ല വളരെ ഭീകരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. 2014 മുതൽ ഇന്നു വരെ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങളുടെ എണ്ണം പരിശോധിച്ചാൽ അത് കൂടിവരുന്നതായി കാണാനാകുമെന്ന് ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ ദേശീയ സെക്രട്ടറി ഫാ. സുരേഷ് മാത്യു പറഞ്ഞു. പഞ്ചാബില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം സമകാലിക മലയാളവുമായി സംസാരിക്കുകയായിരുന്നു.
"ഇത്തരം വിഷയങ്ങളിൽ പ്രസ്താവനയ്ക്കോ നിവേദനത്തിനോ അപ്പുറം ഒന്നും സഭ ചെയ്യാതിരിക്കുന്നത് മുതലക്കണ്ണീര് ഒഴുക്കുന്നതിന് തുല്യമാകും. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് സഭ കുറച്ചു കൂടെ ഗൗരവമായ നിലപാട് സ്വീകരിക്കണം. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. അതിനെതിരെ നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളോടും അവരുടെ തണലിൽ വളരുന്ന ഫ്രിഞ്ച് ഗ്രൂപ്പുകളോടും പരസ്യവും ശക്തവുമായ നിലപാട് സ്വീകരിക്കാനും സഭ തയ്യാറാകണം. മലയാളികളായ ക്രൈസ്തവ വിശ്വാസികൾക്കും വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ അക്രമമുണ്ടാകുമ്പോൾ മാത്രമാണ് കേരളത്തിൽ ന്യൂസ് വാല്യൂ വരുകയുള്ളൂ. അപ്പോൾ മാത്രമേ സഭയും പ്രതികരിക്കാറുള്ളൂ. അല്ലെങ്കിൽ നിശ്ശബ്ദരാണ്. കേരളത്തിലെ ക്രൈസ്തവർ ബി ജെ പിയുമായോ ആർ എസ് എസ്സുമായോ അടുത്തിട്ടില്ല. സഭാ നേതൃത്വത്തിനും അങ്ങനെയൊരു ബന്ധമുണ്ടെന്ന് തോന്നുന്നില്ല. ചില സംഘടനകൾ നേരത്തെ, ഇസൈ സംഘ് എന്നൊരു സംഘടനയുണ്ടാക്കിയിരുന്നു. ഇപ്പോൾ കാസ പോലെ ഒന്ന് ഉണ്ടാക്കി അവർ പ്രവർത്തനം നടത്തുന്നു. അവരുടെ ലക്ഷ്യം മുസ്ലിങ്ങൾക്കും മറ്റ് മതങ്ങൾക്കും എതിരെ ഒരു നരേറ്റീവ് ഉണ്ടാക്കുക എന്നാണ്. കുറേ ആളുകളിലെങ്കിലും വിഭജനമുണ്ടാക്കുന്നതിലും സംശയമുണ്ടാക്കുന്നതിലും അവർക്ക് സാധിച്ചിട്ടുണ്ട്. ചില ധ്യാനഗുരുക്കന്മാരും ചില വൈദികരും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സഭ ഔദ്യോഗികമായി അവരെ അനുകൂലിച്ചിട്ടില്ല." അദ്ദേഹം വിശദീകരിച്ചു.
"ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങൾ കേരളത്തിലുള്ളവർ അറിയുന്നില്ല. പ്രത്യേകിച്ച് കേരളത്തിലെ ക്രിസ്ത്യാനികൾ അറിയുന്നില്ല. മുൻകാലങ്ങളിൽ ക്രൈസ്തവർക്ക്, പ്രത്യേകിച്ച് സേവന പ്രവർത്തനം നടത്തുന്നവർക്ക് വൈദികർക്ക്, കന്യാസ്ത്രീകൾക്ക് ഒക്കെ വലിയ ബഹുമാനമാനമാണ് ലഭിച്ചിരുന്നത്. എന്നാൽ, നുണപ്രചാരണങ്ങളിലൂടെ ആ ബഹുമാനം ഇല്ലാതാക്കുകയും ജനങ്ങൾ അവജ്ഞയോടും പുച്ഛത്തോടും കാണുന്ന സ്ഥിതിവിശേഷം സംജാതമാക്കുകയാണ് ഹിന്ദുത്വ സംഘടകൾ ചെയ്തത്. രാജ്യത്തൊട്ടാകെ അമ്പതിനായിരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രൈസ്തവ സഭകൾക്ക് ഉണ്ട്. ഒരു വർഷം എത്രകുട്ടികളാണ് ഇവിടെ പഠിച്ചിറങ്ങുന്നത്. ഇത് ഉൾപ്പടെ സഭ ചെയ്യുന്ന കാര്യങ്ങൾ പൊതുജനങ്ങളെ അറിയിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. പക്ഷേ അത്തരം കാര്യങ്ങളൊന്നും നടക്കുന്നില്ല." സുരേഷ് മാത്യു പറഞ്ഞു.
ഇന്ത്യയിലെ ക്രൈസ്തവ സമൂഹം വിദേശ ശക്തി ആണെന്നും, മതപരിവർത്തനമാണ് അവരുടെ ലക്ഷ്യമെന്നമുള്ള ആഖ്യാനം ഹിന്ദുത്വ ഗ്രൂപ്പുകൾ പണ്ട് മുതലേ സൃഷ്ടിച്ചിട്ടുള്ളതാണെന്ന് പഞ്ചാബിൽ പ്രവർത്തിക്കുന്ന ഫാ. ജോസ് വള്ളികാട്ട് അഭിപ്രായപ്പെട്ടു. "വർഗീയമായ ചേരിതിരിവ് ഉണ്ടാക്കി മാത്രം രാഷ്ട്രീയ നിലനിൽപ്പ് സാധ്യമായിട്ടുള്ള ഒരു പാർട്ടി എന്ന നിലക്ക്, മുസ്ലീങ്ങളെ പീഡിപ്പിച്ചൊതുക്കിയതിന് ശേഷം ഇപ്പോൾ ക്രിസ്ത്യാനികൾക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. തങ്ങളുടെ എതിരാളികൾ എന്ന് തോന്നുന്നവരെ എല്ലാം വ്യത്യസ്ത രീതികളിൽ ഭയപ്പെടുത്തി ബി ജെ പി ഭരണം നടത്തുമ്പോൾ സ്വാഭാവികമായും ക്രൈസ്തവരും ആ പരിധിയിൽ വരും. ഭയത്തിന്റെ അന്തരീക്ഷം ഭാരതത്തിൽ ഉണ്ട് എന്നത് വാസ്തവമാണ്. ന്യൂനപക്ഷങ്ങളും പീഡിത വർഗ്ഗങ്ങളും ഒരുമിച്ചു വരികയും തങ്ങളുടെ പൗരാവകാശങ്ങൾക്കായി പോരാടുകയുമാണ് ഇത്തരുണത്തിൽ വേണ്ടത്." അദ്ദേഹം പറഞ്ഞു.
"ഉത്തര-ഉത്തരാധുനിക സമൂഹം ചെറിയ ഓർമ്മകളിൽ ജീവിക്കുന്നവരാണ്. ഈ സമൂഹത്തിനു ദീർഘമായ ഓർമ്മകൾ ഇല്ല. രാഷ്ട്രീയ സാമൂഹിക മാറ്റങ്ങൾ എന്നത് പോലെ വാർത്തകളും മാറിക്കൊണ്ടിരിക്കുന്നു. എല്ലാവരും പ്രായോഗിക സമീപനങ്ങൾ ആണ് കൈക്കൊള്ളുന്നത്. മണിപ്പൂരിലെ സ്ഥിതി ഗതികൾ ഏതാണ്ട് രണ്ടു വർഷത്തോട് അടുക്കുന്നു. ആദ്യ സമയത്തെ പ്രതിഷേധങ്ങൾക്ക് ശേഷം എന്തെങ്കിലും പ്രഭാവം ഉണ്ടായോ? ഇപ്പോഴത്തെ പ്രശനത്തിൽ ഉൾപ്പെട്ട കന്യാസ്ത്രീകൾ രണ്ടു പേരും മലയാളികൾ ആയതു കൊണ്ട് അല്പം വൈകാരികമായി സഭ അതിനെ കാണുന്നു. അത് എത്ര നീണ്ടു നിൽക്കും എന്നോ അതിനുള്ള പ്രതിജ്ഞാബദ്ധത സഭക്ക് ഉണ്ടാവുമെന്നോ ഇപ്പോൾ പറയാൻ കഴിയില്ല." ഫാ. ജോസ് വള്ളികാട്ട് അഭിപ്രായപ്പെട്ടു.
ഛത്തീസ്ഗഡ് വിഷയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സഭാ നേതൃത്വത്തിലെ ചിലരുടെയും ചില സംഘടനകളുടെയും കണ്ണ് ഇനിയെങ്കിലും തുറക്കുമോ എന്ന് കണ്ടറിയണമെന്ന് ഫാ. പോൾ തേലക്കാട്ടിൽ പറഞ്ഞു. "ബി ജെ പിയുമായി സഭാ നേതൃത്വത്തിലെ ചിലരുടെ കോംപ്രൈമസ് ആണ് നേരത്തെ കണ്ടത്. ക്രൈസ്തവമൂല്യങ്ങളെ തള്ളിപ്പറയുന്നതാണ് ബി ജെ പിയുടെയും മറ്റും ഫാസിസ്റ്റ് സമീപനം. ഇതിനെ പിന്തുണയ്ക്കുന്ന ചില വ്യക്തികൾ അവരുടെ വ്യക്തിപരമായ പ്രതിസന്ധികൾ പരിഹരിക്കുന്നതാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ പൗരരായ മുസ്ലിങ്ങൾ, വൈദികർ, മിഷനിറമാർ എന്നിവർക്കെതിരെയൊക്കെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന്റെ പ്രതിഫലനമാണ് ഇപ്പോൾ കണ്ടത്. ഹ്യൂമനിസത്തിനെതിരാണ് ബി ജെ പിയുടെ പ്രത്യയശാസ്ത്രം.അതുകൊണ്ട് തന്നെ ഹ്യൂമനിസം എന്ന ആശയം മുന്നോട്ട് വെക്കുന്ന എല്ലാവരെയും അവർ എതിർക്കുകയാണ്." അദ്ദേഹം അഭിപ്രായപ്പെട്ടു.
ഛത്തീസ് ഗഡിൽ നടന്ന സംഭവം ശ്രദ്ധിക്കേണ്ട ഒന്നാണ്. ടി ടി ഇ ആണ് കൈവശം ടിക്കറ്റില്ലാതിരിക്കുന്ന മൂന്ന് പേരെ കാണുന്നത്. അവരോട് കാര്യങ്ങൾ ചോദിച്ച ആ റെയിൽവേ ഉദ്യോഗസ്ഥൻ പൊലീസിനെ അല്ല ആദ്യം അറിയിക്കുന്നത്, പകരം സംഘപരിവാർ സംഘടനകളെയാണ്. അവരാണ് ആദ്യം എത്തുന്നത്. ഇത് എങ്ങനെയാണ് അവർ സംഘടിതമായ പ്രവർത്തനം നടത്തുന്നത് എന്നതിന് ഉദാഹരണമാണ്. ഉത്തരേന്ത്യയിൽ ക്രൈസ്തവർ വലിയ പീഡനം അനുഭവിക്കുകയാണ്. വൈദിക വേഷം ധരിച്ച് സഞ്ചരിക്കാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ്" പോൾ തേലക്കാട്ടിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
