

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ യുഡിഎഫിന് വിജയം. കോണ്‍ഗ്രസിന്റെ കെ എച്ച് സുധീര്‍ ഖാനാണ് വിജയിച്ചത്. കഴിഞ്ഞ രണ്ടു തവണയും സിപിഎം വിജയിച്ച വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി എന്‍എ നൗഷാദിനെയാണ് പരാജയപ്പെടുത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ഖാന്റെ വിജയം 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് അംഗസംഖ്യ 20 ആയി ഉയര്‍ന്നു. വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി സര്‍വശക്തിപുരം ബിനു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2437 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.
യുഡിഎഫിനും എല്‍ഡിഎഫിനും വിമതസ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. എല്‍ഡിഎഫ് വിമതനായി മത്സരിച്ചത് മുന്‍ കൗണ്‍സിലര്‍ കൂടിയായ എന്‍എ റഷീദാണ്. റഷീദ് 118 വോട്ടു നേടി. യുഡിഎഫിന്റെ വിമതനായി മത്സരിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവായ കിസാന്‍ ഹുസൈനാണ്. 400 ലേറെ വോട്ട് ഹുസൈന്‍ നേടിയിട്ടുണ്ട്. റിബലുണ്ടായിട്ടും വിജയം പിടിച്ചെടുക്കാനായത് യുഡിഎഫിന് ആശ്വാസകരമാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് 50 സീറ്റുകളാണ് ലഭിച്ചിരുന്നത്. വിഴിഞ്ഞത്തു കൂടി വിജയിച്ചിരുന്നെങ്കില്‍ 51 സീറ്റ് നേടി ഭരണത്തില്‍ കേവലഭൂരിപക്ഷം ബിജെപിക്ക് ഉറപ്പാക്കാമായിരുന്നു. നിലവില്‍ സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് ബിജെപി നഗരസഭ ഭരണം നടത്തുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും നേടിയ സീറ്റ് കൈമോശം വന്നത് എല്‍ഡിഎഫിനും തിരിച്ചടിയാണ്. സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates