

വി എസ് അച്യുതാനന്ദനെ മുഖ്യകഥാപാത്രമാക്കി പ്രസിദ്ധീകരിച്ച ഗ്രീഷ്മമാപിനി എന്ന നോവൽ പ്രസിദ്ധീകരിച്ച് കുറച്ചു വർഷങ്ങൾക്ക് ശേഷം തുടർന്ന് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് നോവലിസ്റ്റായ പി സുരേന്ദ്രൻ പ്രസാധകരോട് ആവശ്യപ്പെട്ടിരുന്നു. അതോടു കൂടി 2008 ൽ പ്രസിദ്ധീകരിച്ച നോവൽ 2016 ന് ശേഷം പുനഃപ്രസിദ്ധീകരണമുണ്ടായില്ല.
നോവൽ പുസ്തകമായി ഇറങ്ങുന്നതിന് മുമ്പ് തന്നെ വി എസ് അച്യുതാന്ദനെ കേന്ദ്രകഥാപാത്രമാക്കിയുള്ള രചനയാണെന്ന സൂചനകൾ പുറത്തുവന്നിരുന്നു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 2008 ലാണ് ഈ നോവൽ പ്രസിദ്ധീകരിക്കുന്നത്. 2016 വരെ ഈ നോവൽ പുസ്തകമായി പ്രസിദ്ധീകരിക്കയും ചെയ്തിരുന്നു. എന്നാൽ 2016ലാണ് നോവലിസ്റ്റ് ഇനി ഈ നോവലിന്റെ പുതിയ പതിപ്പുകൾ പ്രസിദ്ധീകരിക്കേണ്ടിതില്ലെന്ന് കാണിച്ച് പ്രസാധകർക്ക് കത്തയച്ചത്.
വി എസ് അച്യുതാനന്ദനോടുള്ള വിയോജിപ്പാണ് ഇതിന് കാണമെന്നും അദ്ദേഹം ഏതൊരു സാധാരണ രാഷ്ട്രീയക്കാരനെ പോലെ അധികാരത്തോട് താൽപ്പര്യമുള്ള ഒരാളാണെന്നതാണ് അതിന് കാരണമെന്നും അന്ന് സുരേന്ദ്രൻ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നു.
വി എസ് നോവലാകുന്നു എന്ന പുസ്തകത്തിന് കവറിന് മുകളിൽ കൊടുത്തുകൊണ്ടാണ് നോവൽപുറത്തിറങ്ങിയത്. നോവൽ പുസ്തകരൂപത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ ഇതിലെ ചിലഭാഗങ്ങൾ പ്രസിദ്ധീകരിച്ചതോടെ വി എസിനെ കുറിച്ചുള്ള നോവൽ എന്ന നിലയിലാണ് ചർച്ചയും വിവാദവും കൊഴുത്തത്.
വി എസ് അച്യുതാനന്ദൻ എന്ന വ്യക്തിയല്ല അതിലെ മുഖ്യകഥാപാത്രം, വി എസ് ഉൾപ്പടെ പല നേതാക്കളുടെയും സ്വഭാവസവിശേഷതകൾ ഉൾപ്പെടുത്തിയ ഒരു കഥാപാത്രമായിരുന്നു അത്. നിലമ്പൂരിലെ കെ കുഞ്ഞാലി, ഇ എം എസ് എന്നിങ്ങനെ വിപ്ലവകാരികളായ രാഷ്ട്രീയപ്രവർത്തകരുടെ അനുഭവങ്ങളും സ്വഭാവങ്ങളും അതിലുണ്ടായിരുന്നു. വി എസ്സും അതിൽ ഉൾപ്പെട്ടിരന്നു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ അത് വി എസ് എന്ന നേതാവിലേക്ക് ചുരുക്കിയാണ് പ്രചരിപ്പിക്കപ്പെട്ടത്. അതാണ് വി എസ്സിനെ കുറിച്ചുള്ള നോവലാണ് എന്ന തോന്നൽ വന്ന് ചേരാൻ കാരണം.
ഈ നോവലിൽ പുതിയൊരു ആഖ്യാന സമീപനമാണ് ഉണ്ടായിരുന്നത്. അത് ചർച്ച ചെയ്യപ്പെട്ടില്ല, സാഹിത്യമല്ല, അതിനെ വി എസ് എന്ന കഥാപാത്രത്തിലേക്ക് ചുരുക്കിയാണ് വായിച്ചത്. അതിലുണ്ടായിരുന്ന പാരിസ്ഥിതിക വിഷയങ്ങൾ, പ്രസംഗ രൂപത്തിലുള്ള ആഖ്യാന രീതിയൊക്കെ ചർച്ച ചെയ്യപ്പെടുമെന്ന് കരുതി അതൊന്നുമുണ്ടായില്ല. ഇതിനെല്ലാം പുറമെ പിന്നീട് ഞാൻ വി എസ്സിനെ വിൽക്കുന്നുവെന്ന ആരോപണവും വന്നു. വി എസ്സിനെ വിറ്റു കാശാക്കുന്നുവെന്ന ചീത്തപ്പേര് കേൾക്കണ്ടെയെന്നും കരുതി അതുകൊണ്ട് തുടർന്ന് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
പി സുരേന്ദ്രൻ രചിച്ച് 2008 ൽ പുറത്തിറങ്ങിയ ഗ്രീഷ്മമാപിനി എന്ന നോവൽ,തുടക്കത്തിൽ തന്നെ മൂവായിരം കോപ്പി പ്രസിദ്ധീകരിച്ചതായാണ് അന്ന് വന്ന വാർത്ത. എന്നാൽ, എട്ട് വർഷം കൊണ്ട് എത്ര പതിപ്പ് ഇറക്കിയെന്നോ എത്ര കോപ്പി വിറ്റിട്ടുണ്ടോ എന്ന കാര്യം ഓർമ്മയില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഈ നോവൽ പ്രസിദ്ധീകരിക്കുന്ന കാലത്ത് തന്നെയാണ് വി എസിനെ പേര് പറയാതെ കഥാപാത്രമാക്കിയ ദിനോസറുകളുടെ കാലം എന്ന എം മുകുന്ദന്റെ ചെറുകഥയും പ്രസിദ്ധീകരിക്കുന്നത്. ഈ നോവൽ പ്രസിദ്ധീകരിച്ച തൊട്ടടുത്ത വർഷം ദിനോസറുകളുടെ കാലം എന്നപേരിൽ എം മുകുന്ദന്റെ കഥാസമാഹരവും പ്രസിദ്ധീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
