

കണ്ണൂർ : അശ്ലീല വാട്സാപ് സന്ദേശത്തിൽ കുരുങ്ങി കണ്ണൂർ കോർപ്പറേഷനിലെ ഇടതുഭരണം തുലാസിലായി. സിപിഎം വനിതാ കൗൺസിലറുടെ ഭർത്താവ് യുവതീയുമായി നടത്തിയ അശ്ലീല ഫോൺ സംഭാഷണം കൗൺസിലർമാരുടെ ഔദ്യോഗിക ഗ്രൂപ്പിൽ വന്നതോടെയാണ് ഭരണപ്രതിസന്ധിക്ക് വഴിവെച്ചത്. ഗ്രൂപ്പുവഴക്കിന്റെ ഭാഗമായി മറ്റൊരു സിപിഎം കൗൺസിലറാണ് ഈ ഓഡിയോ ക്ലിപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതെന്നാണ് റിപ്പോർട്ടുകൾ.
സിപിഎം കൗൺസിലറുടെ ഭർത്താവ് യുവതിയോട് പാർട്ടി രഹസ്യങ്ങൾക്കൊപ്പം അശ്ലീല കാര്യങ്ങൾ പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. മേയറും ക്ലർക്കും അഡ്മിൻമാരായ കൗൺസിലർമാരുടെ വാട്സാപ് ഗ്രൂപ്പിലാണ് മറ്റൊരു സിപിഎം കൗൺസിലർ ഈ അശ്ലീല സംഭാഷണങ്ങൾ ഇട്ടത്. സിപിഎം കൗൺസിലർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ നിയമ നടപടിയും ആരംഭിച്ചിട്ടുണ്ട്.
55 അംഗ കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും ഇരുപത്തിയേഴ് വീതം സീറ്റുകളാണുള്ളത്. കോൺഗ്രസ് വിമതൻ പി.കെ.രാഗേഷിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് കോർപറേഷൻ ഭരിക്കുന്നത്. ഭരണം പിടിക്കാൻ കോൺഗ്രസ് ശ്രമം നടത്തുന്നതിനിടെയാണ് സിപിഎം വിഭാഗീയതയുടെ ഭാഗമായി അശ്ലീല സംഭാഷണം പുറത്തായത്.
സംഭവത്തെക്കുറിച്ച് സിപിഎം അന്വേഷണം ആരംഭിച്ചു. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ കൗൺസിലറോട് രാജി ആവശ്യപ്പെട്ടാൽ കോർപറേഷൻ ഭരണം നഷ്ടമാകും. അതേസമയം തനിക്കെതിരെ പാർട്ടി നടപടി എടുത്താൽ ഭാര്യയെ കൗൺസിലർ സ്ഥാനത്തുനിന്ന് രാജിവയ്പ്പിക്കുമെന്നാണ് ഫോൺ സംഭാഷണം നടത്തിയ പ്രാദേശിക നേതാവിന്റെ ഭീഷണി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates