'വാഹനാപകടത്തിൽ മരിച്ചയാളുടെ ഫോട്ടോ ശ്രീജിത്തിന്റേതാക്കി രാഷ്ട്രീയ മുതലെടുപ്പ്' ; ബിജെപിക്കെതിരെ ഡിജിപിക്ക് പരാതി

ബൈക്കപകടത്തിൽ മരിച്ച മുതുകുളം സ്വദേശി ഗോകുലിന്റെ ഫോട്ടോയാണ‌് ശ്രീജിത്തിന്റേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത‌്
'വാഹനാപകടത്തിൽ മരിച്ചയാളുടെ ഫോട്ടോ ശ്രീജിത്തിന്റേതാക്കി രാഷ്ട്രീയ മുതലെടുപ്പ്' ; ബിജെപിക്കെതിരെ ഡിജിപിക്ക് പരാതി
Updated on
1 min read

കൊച്ചി : വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ഫോട്ടോ, പൊലീസ് മർദനത്തിൽ മരിച്ച ശ്രീജിത്തിന്റേതാക്കി പ്രചരിപ്പിച്ച് ബിജെപി.  പൊലീസ്, സിപിഎം ക്രൂരതയ്ക്കെതിരെ ബിജെപി നടത്തുന്ന വിശദീകരണ പരിപാടിയുടെ പോസ്റ്ററിലാണ് അപകടത്തിൽ മരിച്ചയാളുടെ ഫോട്ടോ, ശ്രീജിത്തിന്റേതാക്കി നൽകിയത്. ബൈക്കപകടത്തിൽ മരിച്ച മുതുകുളം വടക്ക‌് മാപ്പിളേത്ത‌് കിഴക്കതിൽ  ഗോകുലിന്റെ (22) ഫോട്ടോയാണ‌് ശ്രീജിത്തിന്റേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത‌്. 

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ‌്ണൻ  വരാപ്പുഴ സംഭവത്തിനെതിരെ നടത്തിയ ഉപവാസസമരത്തിലും ഇത്തരം ഫ‌്ളക‌്സ‌് പ്രദർശിപ്പിച്ചിരുന്നു. ഗോകുലിന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതിനെതിരെ അച്ഛൻ പ്രസാദ‌്, ഡിജിപിക്ക‌്  പരാതി നൽകി. ശ്രീജിത്തിനെ ചവിട്ടിക്കൊന്ന പൊലീസ്, സിപിഎം ക്രൂരതയ്ക്കെതിരെ വിശദീകരണ യോ​ഗത്തിന്റെ പോസ്റ്റർ എറണാകുളം ജില്ലയിൽ വ്യാപകമായി പതിച്ചിട്ടുണ്ട്. ഇതിൽ ശ്രീജിത്തിന് പകരം ചിത്രം ​ഗോകുലിന്റേതാണ്.

സാമൂഹ്യമാധ്യമങ്ങളിലും ഗോകുലിന്റെ ചിത്രം ശ്രീജിത്തിന്റേതാക്കി ബിജെപി പ്രചരിപ്പിക്കുന്നുണ്ട‌്. ബിജെപി വരാപ്പുഴ മണ്ഡലം ജനറൽ സെക്രട്ടറി  സി എൻ വിൻസൻ ഫോട്ടോ ഉൾപ്പെടുത്തി ഫേസ‌്ബുക്ക‌്  പോസ‌്റ്റ‌് ഇട്ടിരുന്നു. ഇതിനെതിരെ എസ‌്എഫ‌്ഐ ജില്ലാ വൈസ‌് പ്രസിഡന്റ‌് അമൽ ജോസ‌് വരാപ്പുഴ പൊലീസിൽ പരാതി നൽകി. ദേശീയപാത വിരുദ്ധ സമരസമിതി നേതാവ‌്  ഹാഷിം ചേന്നംപള്ളിയും ഇതേ ഫോട്ടോ ഫേസ‌്ബുക്കിൽ 
പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ സിപിഎം നേതാവ് വി പി ഡെന്നിയും പൊലീസ‌ിൽ പരാതി നൽകിയിട്ടുണ്ട‌്.

ഗോകുലിനെയും ശ്രീജിത്തിനെയും ഒരേസമയം അപമാനിക്കുന്നതാണ് ബിജെപിയുടെ നടപടിയെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. വരാപ്പുഴയിൽ മരിച്ച ശ്രീജിത്തിനുപകരം മകന്റെ ചിത്രം ദുരുപയോഗം ചെയ്യുന്നതായി പലരും തന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന‌് ഗോകുലിന്റെ  അച്ഛൻ ഡിജിപിക്ക‌് നൽകിയ പരാതിയിൽ പറഞ്ഞു.  ബിജെപി നേതാവ‌് എ എൻ രാധാകൃഷ‌്ണന്റെ സത്യഗ്രഹത്തിലും ​ഗോകുലിന്റെ  ഫോട്ടോയാണ‌് പ്രദർശിപ്പിച്ചത‌്. ഇത‌് മകനോടുള്ള അനാദരവും രാഷ‌്ട്രീയ മുതലെടുപ്പിനുള്ള നെറികെട്ട പ്രവർത്തനവുമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രസാദ‌് ആവശ്യപ്പെട്ടു.

മുതുകുളം വെട്ടത്തുമുക്കിന‌് സമീപം ആറാം തീയതി പുലർച്ചെ 5.45ന‌് ഉണ്ടായ  ബൈക്കപകടത്തിലാണ‌് ഗോകുലിന‌് ഗുരുതരമായി പരിക്കേറ്റത‌്. ഗോകുൽ ഓടിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒമ്പതിന‌് ഗോകുൽ മരിച്ചു. തുടർന്ന‌്  പോസ‌്റ്റ‌്മോർട്ടത്തിനായി  മോർച്ചറിയിലേക്കു മാറ്റി. അന്നുതന്നെയാണ‌് ശ്രീജിത്തിന്റെ മൃതദേഹവും പോസ‌്റ്റ‌്മോർട്ടത്തിന‌്  എത്തിച്ചത‌്. അന്ന് ആരോ എടുത്ത ​ഗോകുലിന്റെ ചിത്രമാണ് ശ്രീജിത്തിന്റേതായി പ്രചരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com