

കൊല്ലം: ചിതറയിലെ സിപിഎം പ്രവർത്തകന്റെ മരണം രാഷ്ട്രീയക്കൊലപാതകമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തെ പരിഹസിച്ച് വി ടി ബൽറാം എംഎൽഎ. സിപിഎം എങ്ങനെയാണ് 101ന്റേയും 501ന്റേയുമൊക്കെ രക്തസാക്ഷി ലിസ്റ്റുകൾ സൃഷ്ടിച്ചെടുക്കുന്നത് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ചിതറയിലെ ബഷീറിന്റെ കൊലപാതകം. പണ്ടത്തേപ്പോലെയല്ല, ഇപ്പോഴത്തെ സോഷ്യൽ മീഡിയക്കാലത്ത് കൊലപാതകപ്പാർട്ടിയുടെ ഇത്തരം കപട പ്രചരണങ്ങൾക്ക് മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ബൽറാം പരിഹസിച്ചു.
കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും ബൽറാം ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. സിപിഎം പ്രവർത്തകനായ ചിതറ വളവുപച്ച സ്വദേശി മുഹമ്മദ് ബഷീറാണ് കഴിഞ്ഞ ദിവസം കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രവർത്തകനാണ് ഇയാൾ. എന്നാൽ രാഷ്ട്രീയ വൈരാഗ്യമല്ല, വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ബഷീറിന്റെ ബന്ധുക്കൾ പറയുന്നത്.
എന്നാൽ, സിപിഎം പ്രവർത്തകന്റെ മരണം രാഷ്ട്രീയക്കൊലപാതകമാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കാസർകോട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണ് ചിതറയിലുണ്ടായത്. കോൺഗ്രസ് കൊലക്കത്തി താഴെയിടണം. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ കോണ്ഗ്രസ് തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
അതിനിടെ ബഷീറിന്റെ മരണം രാഷ്ട്രീയക്കൊലയെന്ന ആരോപണം ബന്ധുക്കൾ തള്ളി. കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നും കപ്പ വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണമെന്നും കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരി അഫ്താബീവി പറഞ്ഞു. കപ്പ എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates