പാകിസ്ഥാനില്‍ തിരക്കിട്ട കൂടിയാലോചനകള്‍, വിദേശകാര്യമന്ത്രി ഉന്നതതലയോഗം വിളിച്ചു, മസൂദ് അസറിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അസറിനെ,  ബഹവല്‍പൂരിലെ കോത്ഗാനിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍
പാകിസ്ഥാനില്‍ തിരക്കിട്ട കൂടിയാലോചനകള്‍, വിദേശകാര്യമന്ത്രി ഉന്നതതലയോഗം വിളിച്ചു, മസൂദ് അസറിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

ഇസ്ലാമാബാദ് : ഇന്ത്യന്‍ വ്യോമസേന ഭീകരക്യാമ്പുകള്‍ ആക്രമിച്ച് തകര്‍ത്തതിന് പിന്നാലെ പാകിസ്ഥാനിലും തിരക്കിട്ട കൂടിയാലോചനകള്‍ തുടരുന്നു. ഇന്ത്യന്‍ ആക്രമണത്തിന് ഏതുതരത്തിലുള്ള തിരിച്ചടി നല്‍കും എന്നതാണ് പ്രധാനമായും ആലോചിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കരസേനാ മേധാവിയുമായി ചര്‍ച്ച നടത്തി. സ്ഥിതിഗതികള്‍ വിലയിരുത്തി. 

പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി അടിയന്തരയോഗം വിളിച്ചു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, സേനാ മേധാവിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാക് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും പാക് സൈനിക വക്താവ് വ്യക്തമാക്കി. 

അതിനിടെ ജെയ്‌ഷെ മുഹമ്ദ് തലവന്‍ മസൂദ് അസറിനെ പാകിസ്ഥാന്‍ സുരക്ഷിത താവളത്തിലേക്ക് മാറ്റി. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അസറിനെ, കൂടുതല്‍ സുരക്ഷിതമായ ബഹവല്‍പൂരിലെ കോത്ഗാനിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക അബോട്ടാബാദില്‍ ബിന്‍ലാദനെതിരെ സൈനീക നടപടി സ്വീകരിച്ചതു പോലുള്ള നീക്കം ഇന്ത്യ നടത്തിയേക്കുമെന്ന ഭീതിയും അസറിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നിലുണ്ടെന്നാണ് സൂചന.
 

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ബലാകോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. 12 മിറാഷ് പോര്‍ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ആദ്യം ബലാകോട്ടിലാണ് ആക്രമണം നടത്തിയത്. ബലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണമായും തകര്‍ത്തു. പിന്നീട് മുസഫറാബാദിലെയും ചകോതിയിലെയും ജെയ്‌ഷെ ക്യാമ്പുകളും തകര്‍ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com