ചൈനയിൽ വൻ പ്രതിസന്ധി? കോവിഡിൽ നിറഞ്ഞു കവിഞ്ഞ് ആശുപത്രികൾ; പ്രതിദിന കണക്കുകൾ പുറത്തു വിടില്ലെന്ന് ഭരണകൂടം
ബെയ്ജിങ്: കോവിഡ് കേസുകൾ കുതിച്ചുയരുന്ന ചൈനയിൽ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതായി റിപ്പോർട്ടുകൾ. ബെയ്ജിങിലേയും മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലേയും ആശുപത്രികളെ രോഗികളുടെ വർധനവ് കാര്യമായി ബാധിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഡിസംബർ ഏഴിന് സീറോ-കോവിഡ് നയത്തിന്റെ ഭാഗമായി നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിന് പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നത്. പ്രതിദിനം 490,000 മുതൽ 530,000 വരെ ആളുകൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ഷാൻഡോങിലെ ആരോഗ്യ വിദഗ്ധർ വെള്ളിയാഴ്ച വെളിപ്പെടുത്തിയത്.
കോവിഡ് കേസുകൾ കുത്തനെ ഉയരുന്നത് രാജ്യത്തെ ആരോഗ്യ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതായാണ് റിപ്പോർട്ടുകൾ. എമർജൻസി യൂണിറ്റിൽ മാത്രം ഒരു ദിവസം 500ന് മുകളിൽ രോഗികൾ എത്തുന്നതായി ബെയ്ജിങ് ആശുപത്രിയിലെ ഉദ്യോഗസ്ഥരിലൊരാൾ വെളിപ്പെടുത്തി. ഇതിൽ 20 ശതമാനം പേരും ഗുരുതര രോഗ ലക്ഷണങ്ങൾ ഉള്ളവരാണ്.
അതേസമയം ഈ മാസം ആദ്യ 20 ദിവസത്തിനുള്ളിൽ 25.8 കോടി ജനങ്ങൾ കോവിഡ് ബാധിതരായതായി കഴിഞ്ഞ ദിവസം കണക്കുകൾ പുറത്തു വന്നിരുന്നു. ജനസംഖ്യയുടെ 18 ശതമാനം പേർക്കും രോഗമുള്ളതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇനി കോവിഡ് കേസുകൾ സംബന്ധിച്ച കണക്കുകൾ പുറത്തുവിടില്ലെന്ന് ചൈനീസ് ഭരണകൂടം തീരുമാനിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദേശീയ ആരോഗ്യ കമ്മീഷനാണ് (എൻഎച്ച്‌സി) ഇക്കാര്യം വ്യക്തമാക്കിയത്.
ഞായറാഴ്ച മുതൽ ചൈനയുടെ എൻഎച്ച്‌സി ദിവസേനയുള്ള കോവിഡ് ഡാറ്റ പുറത്തുവിടില്ലെന്ന് പ്രഖ്യാപിച്ചു. റഫറൻസിനും ഗവേഷണത്തിനുമായുള്ള കോവിഡ് വിവരങ്ങൾ ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രസിദ്ധീകരിക്കും. എന്നാൽ ഈ തീരുമാനത്തിന്റെ പിന്നിലെ കാരണങ്ങളോ എത്ര സമയം ഇടവിട്ട് കോവിഡ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുമെന്നോ വ്യക്തമാക്കിയിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ