കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തില്‍, അധികൃതരുടെ നിര്‍ദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് യുക്രൈനിലുള്ള ഇന്ത്യാക്കാര്‍ക്ക് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. എംബസി ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലേക്ക് വരരുത്. ജാഗ്രത തുടരണണമെന്നും യുക്രൈനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
മുന്‍കൂര്‍ അനുമതിയില്ലാതെ എത്തുന്നവരെ അതിര്‍ത്തി കടത്താന്‍ ബുദ്ധിമുട്ടുന്നുവെന്നും എംബസി പറയുന്നു. വിവിധ അതിര്‍ത്തി പോസ്റ്റുകളില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണ്. നിലവില്‍ സുരക്ഷിതമായ സ്ഥലത്തുള്ളവര്‍ അനാവശ്യമായി പുറത്തേക്കിറങ്ങരുത്. ചുറ്റുപാടുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്.
യുക്രൈനിലെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ വെള്ളം, ഭക്ഷണം താമസസ്ഥലം എന്നിവയുടെ ലഭ്യതയോടെ തങ്ങുന്നവര്‍ മറ്റിടങ്ങളെ അപേക്ഷിച്ച് സുരക്ഷിതരാണെന്നും സാഹചര്യം വിലയിരുത്താതെ അതിര്‍ത്തിയിലേക്ക് എത്താന്‍ ശ്രമം നടത്തരുതെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണമെന്ന് പോളണ്ടിലെ ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്. രണ്ട് പോയിന്‍റിലൂടെ മാത്രമാണ് പ്രവേശനം. ഷെഹിന്-മെഡിക, കാര്‍ക്കോവിലൂടെയുമാണ് ഇന്ത്യക്കാര്‍ക്ക് പ്രവേശനം. രാത്രി എത്തുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ നാല് രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ അതിര്‍ത്തി കടത്താനാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
അതിനിടെ യുക്രൈനിൽ നിന്നും രക്ഷപ്പെട്ട ആദ്യ ഇന്ത്യൻ സംഘം റൊമാനിയയിലെ ബുക്കാറസ്റ്റ് വിമാനത്താവളത്തിലെത്തി. സംഘത്തിൽ 17 മലയാളികൾ ഉൾപ്പെടെ 470 ഇന്ത്യൻ വിദ്യാർത്ഥികളാണുള്ളത്. ഇവരെ കൊണ്ടു വരുന്നതിനായി എയർ ഇന്ത്യ വിമാനം ബുക്കാറസ്റ്റിലെത്തിയിട്ടുണ്ട്. ഇവർ വൈകീട്ട് നാലു മണിയോടെ ഡൽഹിയിലെത്തിക്കും.
മറ്റൊരു സംഘം ഇന്ന് മുംബൈയിലുമെത്തും. മുംബൈയിലെത്തുന്ന സംഘത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൻരെ നേതൃത്വത്തിൽ സ്വീകരിക്കും. ഡൽഹിയിലും മുംബൈയിലുമെത്തുന്ന സംഘത്തിലുള്ള മലയാളികളെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ