ഇസ്രയേലിനെതിരെ എതിര്‍പ്പ് രൂക്ഷമാകുന്നു, അമേരിക്കയില്‍ അടക്കം ജനങ്ങള്‍ പ്രതികൂലം; ഇന്ത്യയിലെ വികാരം അറിയാം, സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

ഗാസയില്‍ ഹമാസുമായി സംഘര്‍ഷം തുടരുന്ന ഇസ്രയേലിനെതിരെ ലോകരാജ്യങ്ങള്‍ക്കിടയില്‍ വികാരം ശക്തമാകുന്നുവെന്ന് സര്‍വേ
 Netanyahu
നെതന്യാഹു ( Netanyahu) എഎൻഐ
Updated on
1 min read

ന്യൂഡല്‍ഹി: ഗാസയില്‍ ഹമാസുമായി സംഘര്‍ഷം തുടരുന്ന ഇസ്രയേലിനെതിരെ ലോകരാജ്യങ്ങള്‍ക്കിടയില്‍ വികാരം ശക്തമാകുന്നുവെന്ന് സര്‍വേ. 24 രാജ്യങ്ങളില്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം രാജ്യങ്ങളും ഇസ്രയേലിനെതിരായ വികാരമാണ് പ്രകടിപ്പിച്ചത്. സര്‍വേയില്‍ പങ്കെടുത്ത രാജ്യങ്ങളിലെ മുതിര്‍ന്നവരില്‍ 58 ശതമാനം പേരും ഇസ്രയേലിനെതിരായാണ് സംസാരിച്ചത്. 39 ശതമാനം പേര്‍ മാത്രമാണ് ഇസ്രയേലിന്റെ പ്രവൃത്തികളെ അനുകൂലിച്ചതെന്നും സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇസ്രയേലിനെ പോലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയും ( Netanyahu) എതിര്‍പ്പ് ശക്തമാണ്. സര്‍വേയില്‍ പങ്കെടുത്ത 24 രാജ്യങ്ങളില്‍ 20 എണ്ണത്തിലും പ്രതികരിച്ചവരില്‍ പകുതിയോ അതില്‍ കൂടുതലോ പേര്‍ക്ക് ഇസ്രയേലിനെക്കുറിച്ച് നെഗറ്റീവ് കാഴ്ചപ്പാടാണ് ഉള്ളത്. ഓസ്ട്രേലിയ, ഗ്രീസ്, ഇന്തോനേഷ്യ, ജപ്പാന്‍, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍, സ്വീഡന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ 72 ശതമാനമോ അതില്‍ കൂടുതലോ പേര്‍ ഇസ്രയേലിനെതിരായ വികാരമാണ് പ്രകടിപ്പിച്ചത്. ഇന്ത്യയില്‍ ഇസ്രയേലിനെ 34 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍ 29 ശതമാനം പേര്‍ നെഗറ്റീവ് കാഴ്ചപ്പാടാണ് പ്രകടിപ്പിച്ചതെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇസ്രയേലിനെതിരായ എതിര്‍പ്പില്‍ മുന്നില്‍ തുര്‍ക്കിയാണ്. തുര്‍ക്കിയില്‍ 93 ശതമാനം പേരും ഇസ്രയേലിനെതിരായ വികാരമാണ് പ്രകടിപ്പിച്ചത്. ഇന്തോനേഷ്യ 80%, ജപ്പാന്‍ 79%, നെതര്‍ലാന്‍ഡ്സ് 78%, സ്പെയിന്‍, സ്വീഡന്‍ 75% എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള മറ്റു രാജ്യങ്ങളിലെ ഇസ്രയേലിനെതിരായ എതിര്‍പ്പ്. സമീപ കാലങ്ങളില്‍ ഇസ്ലാമിക ഭീകരതയുമായി പോരാടിയ ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയയിലും നെജീരിയയിലും ഭൂരിഭാഗം ആളുകളും ഇസ്രയേലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കെനിയയില്‍ 50 ശതമാനം പേരും ഇസ്രയേലിനെ അനുകൂലിച്ചപ്പോള്‍ 42 ശതമാനം പേര്‍ മാത്രമാണ് എതിരായി സംസാരിച്ചത്. നൈജീരിയയില്‍ 59 ശതമാനം പേര്‍ക്ക് ഇസ്രയേലിനോട് അനുകൂല വീക്ഷണമാണ്. 32 ശതമാനം പേര്‍ മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നും സര്‍വേ വ്യക്തമാക്കുന്നു.

അമേരിക്കയില്‍ പ്രതികരിച്ചവരില്‍ 53 ശതമാനം പേര്‍ ഇസ്രയേലിനെ എതിര്‍ത്തു. 45 ശതമാനം പേര്‍ മാത്രമാണ് ഇസ്രയേലിന് അനുകൂലമായി സംസാരിച്ചത്. ചെറുപ്പക്കാരാണ് ഇസ്രയേലിനെതിരെ കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. പ്രത്യേകിച്ച് യുഎസ്, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ തുടങ്ങിയ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലുള്ള ചെറുപ്പക്കാര്‍. സമീപ കാലത്ത് ഇസ്രയേലിനെതിരായ നിലപാടില്‍ പല രാജ്യങ്ങളിലും കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. യുഎസില്‍ 2022 മുതല്‍ ഇസ്രയേലിനെതിരായ വികാരത്തില്‍ 11 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. യുകെയില്‍ 2013 മുതല്‍ 17 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ഇന്തോനേഷ്യ, തുര്‍ക്കി എന്നിവിടങ്ങളിലും ഇസ്രായേലിനെതിരായ വികാരം വര്‍ധിച്ചിട്ടുണ്ട്. ഇസ്രയേലിന് പുറമെ സര്‍വേയില്‍ പങ്കെടുത്ത ഏക മിഡില്‍ ഈസ്റ്റ് രാജ്യം തുര്‍ക്കിയായിരുന്നു. ഇസ്രയേലില്‍ പ്രതികരിച്ചവരില്‍ 81 ശതമാനം പേരും രാജ്യത്തോടൊപ്പമാണെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com