

ചെന്നൈ: 2027 ഐപിഎൽ സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്ന ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ചെന്നൈ സൂപ്പർ കിങ്സ്. ഹർദികിനെ വിട്ടുനൽകാമെന്നും പകരം പണത്തിനൊപ്പം യുവ താരം ആയുഷ് മാത്രെയേയും വേണമെന്ന മുംബൈ ഇന്ത്യൻസ് ഓഫർ ചെന്നൈ സ്വീകരിച്ചില്ല. പകരം ചെന്നൈ മുന്നോട്ടു വയ്ക്കുന്നത് 10 കോടി രൂപയും ഒപ്പം ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ എന്നിവരെ വിട്ടുനൽകാമെന്ന ഓഫറാണ്.
തങ്ങളുടെ സ്റ്റാർ ഓൾ റൗണ്ടർക്കായി വലിയൊരു പാക്കേജാണ് മുംബൈ ആവശ്യപ്പെടുന്നത്. അനുഭവസമ്പന്നനായ പവർ ഹിറ്റർ ശിവം ദുബെ, ആയുഷ് മാത്രെ എന്നിവരെയാണ് മുംബൈ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നത്. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 180 സ്ട്രൈക്കറ്റ് റേറ്റിൽ മിന്നും ഫോമിൽ ബാറ്റ് വീശിയ 19കാരനായ മാത്രെയെ ടീമിന്റെ ഭാവിയിലേക്കുള്ള നിർണായക താരമായാണ് മുംബൈ കാണുന്നത്.
എന്നാൽ മാത്രെയെ വിട്ടുതരില്ലെന്ന നിലപാടിൽ ചെന്നൈ ഉറച്ചു നിൽക്കുകയാണ്. ഇതിനു പകരമാണ് ബ്രെവിസ്, ശിവം ദുബെ എന്നിവരേയും ഒപ്പം 10 കോടിയും ഡീൽ അവർ മുന്നോട്ടു വച്ചത്.
ഈ ഓഫർ മുംബൈ സ്വീകരിച്ചാൽ മൊത്തം 20 കോടിയ്ക്കു മുകളിൽ മൂല്യമുള്ള വൻ കരാറായി ഇതു മാറും. വിദേശ താരങ്ങളുടെ സ്ലോട്ട് ഉപയോഗിക്കാതെ തന്നെ പ്രയോജനപ്പെടുത്താൻ കഴിയുന്ന പേസ് ബൗളിങ് ഓൾ റൗണ്ടറായ ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ താരങ്ങളിൽ ഒരാളാണ് ഹർദിക്. അതേസമയം തന്നെ സമീപ കാലത്തെ പ്രത്യേകിച്ച് ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 206 റൺസും 4 വിക്കറ്റും മാത്രം നേടിയ ഹർദികിനായി ഇത്ര റിസ്ക് എടുക്കേണ്ടതുണ്ടോ എന്ന ചോദ്യവും ചെന്നൈ ടീം നേരിടുന്നുണ്ട്.
നിലവിൽ ഈ കരാർ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. മുംബൈ യുവ താരത്തിനായി ശ്രമം നടത്തുമ്പോൾ തങ്ങളുടെ ഭാവി താരങ്ങളെ സംരക്ഷിച്ചു തന്നെ ഹർദികിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ചെന്നൈ. ഈ രണ്ട് വമ്പൻ ക്ലബുകൾ തമ്മിലുള്ള പിടിവലി പരാജയപ്പെട്ടാൽ അവസരം മുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഉൾപ്പെടെയുള്ള മറ്റ് ഫ്രാഞ്ചൈസികൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates