

ലണ്ടൻ: വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ. വനിതാ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി ദീപ്തിയുടെ പേരിൽ. ടെസ്റ്റ്, ഏകദിനം, ടി20 പോരാട്ടങ്ങളിലായി താരത്തിന്റെ ആകെ വിക്കറ്റ് നേട്ടം 356ൽ എത്തി.
വനിതാ ടി20 ലോകകപ്പ് മത്സരത്തിന്റെ പത്താം ഓവറിൽ ഓസീസ് ഓപ്പണർ ബെത്ത് മൂണിയെ പുറത്താക്കിയാണ് ദീപ്തി ശർമ്മ തന്റെ 356ാം അന്താരാഷ്ട്ര വിക്കറ്റ് തികച്ചതും ചരിത്ര താളുകളിൽ ഇടം നേടിയതും. മുൻ ഇന്ത്യൻ താരവും ഇതിഹാസ പേസറുമായ ജുലൻ ഗോസ്വാമിയെയാണ് ദീപ്തി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ജുലൻ ഗോസ്വാമിക്ക് 355 വിക്കറ്റുകളാണ് നേട്ടം.
ആഗ്രയിൽ നിന്നുള്ള സൂപ്പർ താരം ടി20-യിലാണ് ഏറ്റവും കൂടുതൽ തിളങ്ങിയത്. ടി20യിൽ 168 വിക്കറ്റുകൾ. ഏകദിനത്തിൽ 166 വിക്കറ്റുകൾ. ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകൾ ആണ് നേട്ടം.
നെതർലൻഡ്‌സിനെതിരായ ലോകകപ്പ് മത്സരത്തിൽ ഡച്ച് ഓപ്പണർ ഫീബി മോൾക്കൻബോറിനെ പുറത്താക്കിക്കൊണ്ടാണ് ദീപ്തി ജുലൻ ഗോസ്വാമിയുടെ റെക്കോർഡിനൊപ്പമെത്തിയത്. പിന്നാലെയാണ് അടുത്ത മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ റെക്കോർഡ് ദീപ്തി സ്വന്തം പേരിലേക്ക് മാറ്റിയത്.
വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവർ
ദീപ്തി ശർമ്മ (ഇന്ത്യ): 356 വിക്കറ്റുകൾ- ടെസ്റ്റിൽ 22, ഏകദിനത്തിൽ 166, ടി20യിൽ 168.
ജുലൻ ഗോസ്വാമി (ഇന്ത്യ): 355 വിക്കറ്റുകൾ- ടെസ്റ്റിൽ 44, ഏകദിനത്തിൽ 255, ടി20യിൽ 56.
എല്ലിസ് പെറി (ഓസ്‌ട്രേലിയ): 336 വിക്കറ്റുകൾ- ടെസ്റ്റിൽ 39, ഏകദിനത്തിൽ 166, ടി20യിൽ 131.
കാതറിൻ സിവർ ബ്രാന്റ് (ഇംഗ്ലണ്ട്): 335 വിക്കറ്റുകൾ- ടെസ്റ്റിൽ 51, ഏകദിനത്തിൽ 170, ടി20യിൽ 114.
സോഫി എക്ലസ്റ്റൺ (ഇംഗ്ലണ്ട്): 333 വിക്കറ്റുകൾ- ടെസ്റ്റിൽ 40, ഏകദിനത്തിൽ 141, ടി20യിൽ 152.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates