

ടൊറന്റോ: പോർച്ചുഗലും ക്രൊയേഷ്യയും തമ്മിലുള്ള ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിനിടെ രോഷാകുലരായി കാണികൾ ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പികളും കാനുകളും വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. കളിയുടെ അവസാന ഘട്ടത്തിൽ ക്രൊയേഷ്യക്ക് ഗോൾ നിഷേധിച്ചതാണ് ഒരുകൂട്ടം ആരാധകരെ പ്രകോപിപ്പിച്ചത്. ഈ ഗോൾ അനുവദിച്ചിരുന്നെങ്കിൽ 2-2 എന്ന നിലയിൽ മത്സരം സമനിലയിൽ പിടിച്ച് അധിക സമയത്തേക്ക് പോരാട്ടം നീട്ടാൻ ക്രൊയേഷ്യക്കു സാധിക്കുമായിരുന്നു. എന്നാൽ ഈ ഗോൾ നിഷേധിച്ചതോടെ പോർച്ചുഗൽ 2-1നു വിജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പിച്ചു.
മത്സരത്തിന്റെ രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമിന്റെ 13ാം മിനിറ്റിൽ (103-ാം മിനിറ്റ്) ജോസ്കോ ഗ്വാർഡിയോൾ ക്രോയേഷ്യയ്ക്കായി സമനില ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി ഗോൾ നിഷേധിച്ചു. റീപ്ലേകളിൽ ഇത് വളരെ നേരിയ വ്യത്യാസത്തിലുള്ള ഒരു തീരുമാനമാണെന്ന് വ്യക്തമായതോടെ സ്റ്റേഡിയത്തിലെ ഒരു വിഭാഗം കാണികൾക്കിടയിൽ കടുത്ത രോഷം പടർന്നു. പ്രകോപിതരായ ആരാധകർ പ്ലാസ്റ്റിക് കുപ്പികളും കാനുകളും മൈതാനത്തേക്ക് എറിഞ്ഞതിനെ തുടർന്ന് കളി പുനരാരംഭിക്കാൻ വൈകി. ഒടുവിൽ മത്സരം വീണ്ടും ആരംഭിക്കുകയും പോർച്ചുഗൽ തങ്ങളുടെ വിജയം ഉറപ്പിക്കുകയും ചെയ്തു.
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, പോർച്ചുഗൽ ബോക്സിലേക്ക് വന്ന ഒരു നീണ്ട പാസ് സ്വീകരിച്ച് മാരിയോ പാസാലിച് നൽകിയ പന്ത് ഗ്വാർഡിയോൾ വലയിലേക്ക് തട്ടിയിടുകയായിരുന്നു. എന്നാൽ വാർ പരിശോധനയ്ക്ക് ശേഷം പാസാലിച് ഓഫ്‌സൈഡ് പൊസിഷനിലാണെന്ന് റഫറി വിധിച്ചു.
ഇവാൻ പെരിസിച് ബോക്സിലേക്ക് നൽകിയ ക്രോസ് പോർച്ചുഗൽ പ്രതിരോധത്തെ മറികടന്ന് മാരിയോ പാസാലിച് നെഞ്ചുകൊണ്ട് നിയന്ത്രിച്ച ശേഷമാണ് ഗ്വാർഡിയോളിന് സ്ലൈഡിങ് ഫിനിഷിങിനായി പന്ത് മറിച്ചു നൽകിയത്. മുൻപും പലതവണ ചെയ്തിട്ടുള്ളതു പോലെ ക്രോയേഷ്യ അവസാന നിമിഷത്തിൽ വീണ്ടും ഒരു അത്ഭുത രക്ഷപ്പെടൽ നടത്തിയെന്നാണ് എല്ലാവരും കരുതിയത്.
എന്നാൽ വാർ ഇടപെട്ടു. തുടക്കത്തിൽ പോർച്ചുഗലിന്റെ റെനാറ്റോ വെയ്ഗയുടെ ദേഹത്ത് തട്ടിത്തെറിച്ച പന്താണ് പാസാലിച് കൈക്കലാക്കിയതെന്ന് തോന്നിച്ചിരുന്നു. അങ്ങനെയെങ്കിൽ അത് ഓഫ്‌സൈഡ് ആകില്ലായിരുന്നു. എന്നാൽ വാർ പരിശോധനയിൽ വെയ്ഗയുടെ പക്കലേക്ക് എത്തുന്നതിന് മുൻപ് ക്രോയേഷ്യയുടെ ഈഗോർ മറ്റാനോവിച് പന്തിൽ ചെറിയൊരു ഫ്ലിക്ക് നൽകിയതായി വ്യക്തമായി. ഇതാണ് ക്രൊയേഷ്യക്ക് ഗോൾ നിഷേധിക്കാൻ കാരണമായത്.
ഫിഫയുടെ വിശദീകരണം
ലോകകപ്പിന്റെ ഔദ്യോഗിക മാച്ച് ബോളായ ട്രിയോണ്ടയിൽ ഘടിപ്പിച്ചിട്ടുള്ള കണക്റ്റഡ് ബോൾ ടെക്നോളജി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റാനോവിചിന്റെ സ്പർശം സ്ഥിരീകരിച്ചതെന്ന് ഫിഫ പിന്നീട് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. സെൻസർ ക്രോയേഷ്യൻ ഫോർവേഡ് ഈഗോർ മറ്റാനോവിചിന്റെ നേരിയ സ്പർശം കണ്ടെത്തി. അതിനാലാണ് ഗോൾ നിഷേധിച്ചതെന്നും ഫിഫ അറിയിച്ചു.
'ലോകകപ്പിന്റെ ഔദ്യോഗിക മാച്ച് ബോളായ അഡിഡാസ് ട്രിയോണ്ടയ്ക്കുള്ളിലെ കണക്റ്റഡ് ബോൾ ടെക്നോളജി നൽകിയ ഡാറ്റ പ്രകാരം, ഗോളിനായുള്ള നീക്കത്തിനിടയിൽ ക്രോയേഷ്യയുടെ 20ാം നമ്പർ താരം ഈഗോർ മറ്റാനോവിചിന്റെ സ്പർശനം ഉണ്ടായതായി തെളിഞ്ഞിട്ടുണ്ട്. ഇത് കൃത്യമായി ഓഫ്‌സൈഡ് നിർണയിക്കാനും ഗോൾ റദ്ദാക്കാനും റഫറിയെ സഹായിച്ചു.'
'ട്രിയോണ്ട പന്തിനുള്ളിലെ ഐഎംയു സെൻസറുകൾക്ക് പന്തിലുണ്ടാകുന്ന ഏറ്റവും ചെറിയ സ്പർശം പോലും കണ്ടെത്താനാകും. ഇത് തത്സമയ സംപ്രേഷണത്തിൽ പ്രേക്ഷകർക്ക് ഒരു 'ഹാർട്ട്ബീറ്റ് ഗ്രാഫിക്' ആയി കാണാൻ സാധിക്കും. ഇത് ഒഫീഷ്യലുകൾക്ക് അതിവേഗത്തിലും കൃത്യതയോടും കൂടി തീരുമാനങ്ങളെടുക്കാൻ അഭൂതപൂർവമായ ഡാറ്റ ഉറപ്പു നൽകുന്നു'- ഫിഫ മീഡിയ തങ്ങളുടെ എക്സിൽ പങ്കിട്ട വിശദീകരണത്തിൽ പറയുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരു ടീമുകളും 3 ഗോളുകൾ നേടിയത്. ആദ്യ പകുതിക്ക് ശേഷം ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ഈ ലോകകപ്പിലെ തന്റെ മൂന്നാം ഗോളിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. തുടർന്ന് ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റിൽ റാഫേൽ ലിയാവോ നൽകിയ ക്രോസ് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ വലയിലാക്കി ഗോൺസാലോ റാമോസ് പോർച്ചുഗലിന്റെ ജയം ഉറപ്പിച്ച് രണ്ടാം ഗോൾ വലയിലാക്കുകയായിരുന്നു.
പിന്നാലെയാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. മറ്റാനോവിചിന്റെ തലയിൽ പന്ത് തട്ടുന്ന കൃത്യം സമയത്ത് പാസാലിച് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു. ഇതോടെ ക്രോയേഷ്യൻ ടീമിന്റെ ഹൃദയം തകർത്തുകൊണ്ട് ആ ഗോൾ റദ്ദാക്കപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates