

ദുബൈ: ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ മാറ്റങ്ങൾ വരുത്താൻ ഐസിസി ഒരുങ്ങുന്നു. വെളിച്ചക്കുറവ് മൂലം ടെസ്റ്റ് മത്സരങ്ങൾ തടസപ്പെടുന്നത് ഒഴിവാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ പിങ്ക് ബോൾ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി മാറ്റങ്ങൾക്ക് കൗൺസിൽ അംഗീകാരം നൽകി. അഴിമതി ആരോപണങ്ങളെ തുടർന്ന് ക്രിക്കറ്റ് കാനഡയെ സസ്പെൻഡ് ചെയ്യാനും ഐസിസി തീരുമാനിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ വെളിച്ചക്കുറവ് കാരണം കളി തടസ്സപ്പെടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ചുവന്ന പന്തിൽ തന്നെയാണ് ടെസ്റ്റ് മത്സരം ആരംഭിക്കുക. എന്നാൽ പകൽ വെളിച്ചം കുറയുകയും ഓവറുകൾ പൂർത്തിയാക്കാൻ ബാക്കിയുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ പന്ത് മാറ്റാൻ അനുമതിയുള്ളു. ഫ്ലഡ്‌ലൈറ്റുകളുടെ പ്രകാശത്തിൽ പിങ്ക് പന്ത് ഉപയോഗിക്കുന്നതിനാണ് അനുമതി.
ഏകദിന, ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഡ്രിങ്ക്സ് ഇടവേളകളിൽ ഹെഡ് കോച്ചിനോ ടീം മാനേജ്‍മെന്റ് നിയോഗിക്കപ്പെട്ട സപ്പോർട്ട് സ്റ്റാഫിനോ മൈതാനത്തിറങ്ങി താരങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനും ഐസിസി അനുമതി നൽകി. ഫ്രാഞ്ചൈസി ലീഗുകളിൽ നിലവിലുള്ള ഈ രീതി ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലും നടപ്പാക്കും. ടി20 മത്സരങ്ങളിൽ ഇന്നിങ്‌സുകൾക്കിടയിലെ ഇടവേള 15 മിനിറ്റാക്കി.
ബൗളർമാർ നിയമവിരുദ്ധമായി കൈമടക്കി എറിയുന്നത് റിപ്പോർട്ട് ചെയ്യുന്നതിനായി ഓൺ-ഫീൽഡ് അംപയർമാർക്ക് ഇനി മുതൽ ഹോക്ക്-ഐ സാങ്കേതികവിദ്യയുടെ സഹായം തേടാം. ഹോക്ക്-ഐ വിവരങ്ങൾ കൂടി പരിശോധിച്ച് ആകും അംപയർമാർ റിപ്പോർട്ട് സമർപ്പിക്കുക.
2025-ൽ ലെഗ് സൈഡിലേക്ക് പോകുന്ന പന്തുകളിൽ വൈഡ് വിധിക്കുന്നതുമായി ബന്ധപ്പെട്ട് ബൗളർമാർക്ക് കൂടുതൽ ഇളവ് നൽകുന്ന പരീക്ഷണം ഐസിസി ആരംഭിച്ചിരുന്നു. ഈ പരീക്ഷണം വിജയകരമായിരുന്നു. ഇതിനെത്തുടർന്ന് ബാറ്റർമാർ ബാറ്റിംഗ് പോസിഷൻ മാറുമ്പോൾ ലെഗ് സൈഡിലെ വൈഡ് പന്തുകൾ കൃത്യമായി വിലയിരുത്താൻ അമ്പയർമാർക്ക് സഹായകമായ ഗൈഡ് ലൈൻ സംവിധാനം സ്ഥിരമായി നടപ്പാക്കാൻ ഐസിസി തീരുമാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates