

ലൊസാഞ്ചലസ്: വനിതാ ടി20 ലോകകപ്പിൽ നിന്നു സെമി കാണാതെ പുറത്തായി നിരാശപ്പെട്ട് നിന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ തേടി ഒരു സന്തോഷ വാർത്ത. 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം യോഗ്യത സ്വന്തമാക്കി. ടി20 ലോകകപ്പിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റാണ് ഇന്ത്യ പുറത്തായത്. പിന്നാലെയാണ് ഇന്ത്യൻ ടീമിനു ഒളിംപിക്സ് യോഗ്യത സ്വന്തമായത്.
ഒളിംപിക്സിലേക്കുള്ള ക്രിക്കറ്റിന്റെ ചരിത്രപരമായ തിരിച്ചുവരവിൽ ലഭ്യമായ ആറ് സ്ഥാനങ്ങളിൽ ഒന്ന് സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു. ഐസിസി പുതുതായി പ്രഖ്യാപിച്ച ഒളിംപിക് യോഗ്യതാ മാനദണ്ഡങ്ങളിലൂടെയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്.
നീണ്ട 128 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നത്. 2028 ലൊസാഞ്ചലസ് ഒളിംപിക്സിലെ പുരുഷ-വനിതാ ടി20 മത്സരങ്ങളിൽ ആറ് ടീമുകൾ വീതമായിരിക്കും പങ്കെടുക്കുകയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തിങ്കളാഴ്ച സ്ഥിരീകരിച്ചു.
നിലവിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിൽ ഏഷ്യയിലെ ഏറ്റവും മികച്ച സ്ഥാനത്തെത്തിയ ടീം എന്ന നിലയിലാണ് ഇന്ത്യ ഒളിംപിക് യോഗ്യത ഉറപ്പാക്കിയത്. ഹർമൻപ്രീതിന്റെ സംഘത്തിന് സെമി ഫൈനലിൽ കടക്കാൻ കഴിഞ്ഞില്ലെങ്കിലും, ടൂർണമെന്റിൽ പങ്കെടുത്ത മറ്റ് ഏഷ്യൻ ടീമുകളേക്കാൾ മികച്ച നിലയിൽ ഫിനിഷ് ചെയ്യാൻ ഇന്ത്യക്ക് സാധിച്ചു. ഇതോടെ ഏഷ്യൻ ഭൂഖണ്ഡത്തിന് അനുവദിച്ച നേരിട്ടുള്ള ഏക ഒളിംപിക് യോഗ്യത ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.
നിലവിലുള്ള വനിതാ ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഏറ്റവും ഉയർന്ന റാങ്കിലുള്ള ഓരോ ടീമുകൾക്ക് ഒളിംപിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ ഓരോ ഭൂഖണ്ഡത്തിൽ നിന്നും ഒരു പ്രതിനിധിക്ക് മാത്രമേ അവസരം ലഭിക്കൂ.
മറ്റൊരു തകർപ്പൻ പ്രകടനത്തിലൂടെ ഓസ്‌ട്രേലിയ ഓഷ്യാനിയയുടെ യോഗ്യത ഉറപ്പാക്കിയപ്പോൾ, ആഫ്രിക്കയിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി ദക്ഷിണാഫ്രിക്കയും യോഗ്യത നേടി. ഐസിസി ടൂർണമെന്റുകളിൽ ഇംഗ്ലണ്ട് പ്രതിനിധീകരിക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ യൂറോപ്പിനുള്ള സ്ഥാനം സ്വന്തമാക്കി.
ഇതോടെ ഓസ്‌ട്രേലിയ, ഗ്രേറ്റ് ബ്രിട്ടൻ (ഇംഗ്ലണ്ട്), ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ ലോസാഞ്ചലസ് ഒളിംപിക്സിന് (LA28) യോഗ്യത നേടുന്ന ആദ്യ നാല് വനിതാ ടീമുകളായി മാറി.
ബാക്കി രണ്ട് സ്ഥാനങ്ങൾ ആർക്കൊക്കെ?
അഞ്ചാം സ്ഥാനം ആതിഥേയരായ യുഎസ്എയ്ക്ക് ലഭിക്കാനാണ് സാധ്യത. എന്നാൽ അതിനായി 2026 ജൂൺ 30നും ഡിസംബർ 31നും ഇടയിലുള്ള ഏതെങ്കിലും ഒരു ഘട്ടത്തിൽ അവർ ഐസിസി വനിതാ ടി20 റാങ്കിങിൽ ആദ്യ 15 സ്ഥാനങ്ങളിൽ ഇടം പിടിക്കേണ്ടതുണ്ട്. യുഎസ്എയ്ക്ക് 15 സ്ഥാനങ്ങളിൽ ഒന്നിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ, 2027 മാർച്ച് 1 വരെയുള്ള ഐസിസി ടി20 റാങ്കിങ് പ്രകാരം ഒളിംപിക് യോഗ്യത നേടാത്തവരിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള ടീമിന് ഈ സ്ഥാനം നൽകും.
ആറാമത്തെയും അവസാനത്തെയും ഒളിംപിക് സ്ഥാനം നിർണയിക്കുന്നത് 2027ൽ നടക്കാനിരിക്കുന്ന ഉദ്ഘാടന ഐസിസി ഒളിംപിക്സ് ക്വാളിഫയർ ടൂർണമെന്റിലൂടെ ആയിരിക്കും. ഇതുവരെ യോഗ്യത നേടിയിട്ടില്ലാത്ത, റാങ്കിങിൽ മുന്നിലുള്ള എട്ട് ടീമുകളായിരിക്കും ഈ ടൂർണമെന്റിൽ മത്സരിക്കുക.
വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഒളിംപിക്സ് പങ്കാളിത്തത്തെക്കുറിച്ചും ഐസിസി വ്യക്തത വരുത്തിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ് എന്നത് ഒരു പ്രത്യേക രാജ്യമല്ല, മറിച്ച് പല കരീബിയൻ രാജ്യങ്ങൾ ചേർന്ന ഒരു ക്രിക്കറ്റ് കൂട്ടായ്മയാണ്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അംഗീകരിച്ചിട്ടുള്ള ഒരൊറ്റ ദേശീയ ഒളിംപിക് കമ്മിറ്റി വെസ്റ്റ് ഇൻഡീസിന് ഇല്ല. അതിനാൽ ഒളിംപിക്സിൽ അവർക്ക് ഒരു ടീമായി മത്സരിക്കാൻ കഴിയില്ല. റാങ്കിങ് അടിസ്ഥാനത്തിൽ അവർ യോഗ്യത നേടുകയാണെങ്കിൽ, ഒരു പ്രത്യേക കരീബിയൻ യോഗ്യതാ ടൂർണമെന്റ് നടത്തി അതിൽ വിജയിക്കുന്ന കരീബിയൻ രാജ്യത്തെയായിരിക്കും ഐസിസി ഒളിംപിക്സ് ക്വാളിഫയറിലേക്ക് അയക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates