

മുംബൈ: സുപ്രീം പേസർ ജസ്പ്രിത് ബുംറ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നു പുറത്തായ സാഹചര്യത്തിൽ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ സെലക്ഷൻ കമ്മിറ്റി. പരിക്ക് പൂർണമായും മാറാത്ത സാഹചര്യത്തിലാണ് ബുംറയെ പരമ്പരയിൽ നിന്നു ഒഴിവാക്കിയത്. പകരക്കാരാനായി ജമ്മു കശ്മീർ താരം അക്വിബ് നബിയെ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തി. ഇതാദ്യമായാണ് താരത്തിനു ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറക്കുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിച്ച താരം കൂടിയാണ് അക്വിബ് നബി.
കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫി സീസണുകളിലായി മിന്നും ഫോമിൽ പന്തെറിഞ്ഞ താരമാണ് അക്വിബ് നബി. രണ്ട് സീസണുകളിലായി താരം 104 വിക്കറ്റുകളാണ് പിഴുതത്. ഇക്കഴിഞ്ഞ സീസണിൽ മാത്രം താരം 60 വിക്കറ്റുകൾ പിഴുതു. നിലവിലെ രഞ്ജി ചാംപ്യൻമാർ കൂടിയായ ജമ്മുവിന് കന്നി കിരീടം സമ്മാനിക്കുന്നതിൽ നിർണായകമായതും താരത്തിന്റെ മിന്നും ബൗളിങാണ്. അടുത്തിടെ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യ എ ടീമിലും താരം കളിച്ചിരുന്നു. ശ്രീലങ്കയിൽ ഇന്ത്യ എ ടീമിനായി രണ്ട് മത്സരങ്ങൾ കളിച്ച താരം ആറ് വിക്കറ്റുകളും വീഴ്ത്തി.
സമീപ ദിവസങ്ങളിൽ ബുംറ ഫിറ്റ്നസ് വീണ്ടെടുത്തതായും താരം ശ്രീലങ്കക്കെതിരെ കളിക്കുമെന്നുമായിരുന്നു പുറത്തു വന്ന വിവരം. എന്നാൽ ഇന്നലെ വീണ്ടും പരിശോധന നടത്തിയ ശേഷം മെഡിക്കൽ സംഘമാണ് താരത്തിന്റെ പരിക്ക് ഇനിയും ഭേദമാകാനുണ്ടെന്നു വ്യക്തമാക്കിയത്. ഇതോടെയാണ് ബിസിസിഐ റിസ്ക് എടുത്ത് അദ്ദേഹത്തെ കളിപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലെങ്കിലും താരത്തെ കളിപ്പിക്കാൻ സാധിക്കുമോ എന്നു ബിസിസിഐ പരിശോധിച്ചിരുന്നു. എന്നാൽ അപകടസാധ്യതകൾ ഒഴിവാക്കാൻ മെഡിക്കൽ സംഘം ആവശ്യപ്പെടുകയായിരുന്നു.
നിലവിൽ ബുംറയുടെ ഇടത് കാൽമുട്ടിലെ വീക്കം ആദ്യം കരുതിയതിനേക്കാൾ ഗുരുതരമാണെന്നാണ് സൂചന. ശ്രീലങ്കൻ പര്യടനം മാത്രമല്ല വരും മാസങ്ങളിലെല്ലാം ഇന്ത്യക്ക് നിർണായക മത്സരങ്ങളുണ്ട്. അതിനാലാണ് അന്താരാഷ്ട്ര മത്സരങ്ങളുടെ സമ്മർദ്ദത്തിലേക്ക് ബുംറയെ തിടുക്കത്തിൽ തിരിച്ചെത്തിക്കേണ്ടതില്ലെന്നു ബിസിസിഐ തീരുമാനിച്ചത്. ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ തുടർ ചികിത്സയും വിശ്രമവുമായി ബുംറ തുടരുകയാണ്.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം പോരാട്ടം ഓഗസ്റ്റ് 15 മുതൽ ഗാലെയിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ കൊളംബോയിലുമാണ് അരങ്ങേറുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ യോഗ്യതയ്ക്കായി കിണഞ്ഞു ശ്രമിക്കുന്ന ഇന്ത്യക്ക് ഡബ്ല്യുടിസിയിൽ ഇനി 9 ടെസ്റ്റുകളാണ് ശേഷിക്കുന്നത്. ഇതിൽ 7 മത്സരങ്ങളെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാണ്.
20 ലോകകപ്പിന്റെ അവസാന ഘട്ടത്തിൽ ബുംറയ്ക്ക് കാൽമുട്ടിനു പരിക്കേറ്റിരുന്നു. പിന്നീട് പരിക്ക് മാറി തിരിച്ചെത്തിയ താരത്തിന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ വീണ്ടും പരിക്കേറ്റു. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ബുംറയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ താരത്തെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കു എന്ന് സെലക്ഷൻ കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ (ഫിറ്റ്നസിന് വിധേയം), ധ്രുവ് ജുറേൽ ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ, മഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരാംശ് ജെയ്ൻ, അക്വിബ് നബി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates