

ലണ്ടൻ: ടീം ഉടമകൾക്ക് ഇഷ്ടമുള്ളവരെയാണ് പ്ലെയിങ് ഇലവനിൽ ഇറക്കുന്നതെന്ന ഗുരുതര ആരോപണവുമായി ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദ് താരം ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റൻ. ഇത്തവണ 13 കോടിയ്ക്ക് ലിവിങ്സ്റ്റനെ എസ്ആർഎച് സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് താരത്തിനു അവസരം കിട്ടിയത്. ഐപിഎൽ സീസൺ അവസാനിച്ചതിനു പിന്നാലെ ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് ലിവിങ്സ്റ്റൻ കാവ്യ മാരൻ അടക്കമുള്ള ഉടമകൾക്കെതിരെ രംഗത്തെത്തിയത്.
സീസണിൽ രണ്ട് കളിയിൽ ഒരു റൺസും 14 റൺസും മാത്രമാണ് ലിവിങ്സ്റ്റൻ നേടിയത്. പ്ലെയിങ് ഇലവനിൽ 3 വിദേശ താരങ്ങളെ കളിപ്പിച്ചാൽ പോലും തന്നെ പരിഗണിച്ചില്ലെന്നും ലിവിങ്സ്റ്റൻ ആരോപിക്കുന്നു.
'സലിൽ അറോറ എന്ന ഇന്ത്യൻ താരത്തെ സ്വന്തമാക്കാൻ ലേലത്തിൽ മുംബൈ ഇന്ത്യൻസ് കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാൽ സൺറൈസേഴ്സിന്റെ കൈയിലായിരുന്നു കൂടുതൽ പണം ഉണ്ടായിരുന്നത്. അവർ അദ്ദേഹത്തെ ലേലലത്തിൽ സ്വന്തമാക്കി. ടീം ഉടമകൾക്ക് പ്രിയപ്പെട്ട താരമായിരുന്നു അദ്ദേഹം. അതിനാൽ തന്നെ സലിൽ അറോറ പ്ലെയിങ് ഇലവനിലേക്ക് വരികയും ചെയ്തു.'
'പാറ്റ് കമ്മിൻസിനു പരിക്കേറ്റ് പുറത്തിരുന്നപ്പോഴും ടീം മൂന്ന് വിദേശ താരങ്ങളുമായി മാത്രമാണ് കളിച്ചത്. അതെന്തുകൊണ്ടാണെന്നു ഞാൻ പരിശീലകൻ ഡാനിയൽ വെട്ടോറിയോടു ചോദിച്ചു. ടീം ഉടമകൾക്കു അറോറയോട് താത്പര്യമുണ്ടെന്നും കമ്മിൻസ് മടങ്ങി വന്നാലും അദ്ദേഹത്തെ പ്ലെയിങ് ഇലവനിൽ നിന്നു മാറ്റില്ലെന്നും വെട്ടോറി എന്നോടു പറഞ്ഞു.'
'മറ്റൊരാൾക്കു പരിക്കേൽക്കാതെ അവർ എന്നെ ഇനി കളിപ്പിക്കില്ലെന്നു അതോടെ എനിക്കു മനസിലായി. വല്ലാത്ത അവസ്ഥയാണത്. മുഴുവനായും ടീം ഉടമകൾ തീരുമാനിക്കുന്നുണ്ടോ എന്ന കാര്യം എനിക്കറിയില്ല. എന്നോട് വെട്ടോറിയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്'- ലിവിങ്സ്റ്റൻ വ്യക്തമാക്കി. പോഡ്കാസ്റ്റിൽ മുൻ ഇംഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്കും പങ്കെടുത്തിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാൻ ടീം ഉടമകൾക്ക് എന്താണ് കഴിവെന്നു ചർച്ചയിലിരുന്ന ഡേവിഡ് ലോയ്ഡ് ചോദിച്ചപ്പോൾ ഒരുപാട് പണുണ്ട് എന്നായിരുന്നു കുക്കിന്റെ മറുപടി.
ഐപിഎല്ലിൽ ടീം മത്സരിക്കാനിറങ്ങുന്ന എല്ലാ വേദികളിലും ഉടമകളിൽ ഒരാളായ കാവ്യ മാരൻ എത്താറുണ്ട്. ടീമിനു പ്രോത്സാഹനവുമായി എത്തുന്ന കാവ്യയുടെ ആഘോഷങ്ങളും നിരാശയുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.
എസ്ആർഎചിനായി സീസണിൽ 14 മത്സരങ്ങൾ കളിച്ച സലിൽ അറോറ 156 റൺസാണ് ആകെ നേടിയത്. 23കാരൻ മധ്യനിരയിലാണ് കളിക്കുന്നത്. 1.50 കോടിയ്ക്കാണ് താരത്തെ ഇത്തവണ ടീമിലെടുത്തത്. കമ്മിൻസ് പരിക്ക് മാറി ടീമിലെത്തിയതോടെ ട്രാവിസ് ഹെഡ്, ഹെയ്ൻറിച് ക്ലാസൻ, ഇഷാൻ മലിംഗ എന്നിവരെയാണ് ടീം പ്ലെയിങ് ഇലവനിൽ കളിപ്പിച്ചത്. മധ്യനിരയിൽ സലിൽ അറോറ സ്ഥാനമുറപ്പിച്ചതോടെ സ്ഥിരമായി മധ്യനിരയിൽ കളിക്കുന്ന ലിവിങ്സ്റ്റന‍് അവസരം കിട്ടിയതുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates