

ദുബൈ: ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന് പിന്തുണ തേടി ഐസിസിയുടെ ബോർഡ് അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളെ പാകിസ്ഥാൻ സമീപിച്ചതായി റിപ്പോർട്ട്. എന്നാൽ ബോർഡ് അംഗങ്ങൾ ആരും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പിന്തുണ നൽകാൻ തയ്യാറായില്ല. പാകിസ്ഥാൻ സർക്കാർ സോഷ്യൽ മീഡിയയിലൂടെ ബഹിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ പിസിബി തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഐസിസിയിൽ നിന്ന് തിരിച്ചടി നേരിട്ടാൽ ബോർഡ് അംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കില്ലെന്ന് മനസ്സിലാക്കിയതോടെ പാകിസ്ഥാൻ മത്സരം കളിക്കാനാണ് സാധ്യത. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ മത്സരം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. എന്നാൽ പിസിബി മനപ്പൂർവ്വം വിഷയത്തിൽ പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ വിലയിരുത്തൽ.
അടുത്തിടെ നടന്ന അണ്ടർ-19 ലോകകപ്പിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പിസിബിയിൽ നിന്ന് ആ സമയത്ത് യാതൊരുവിധ പ്രതിഷേധമോ ബഹിഷ്കരണമോ ഉണ്ടായിരുന്നില്ല. ഫെബ്രുവരി 15ന് തന്നെ ബാങ്കോക്കിൽ നടക്കുന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പ് മത്സരത്തിൽ പാകിസ്ഥാൻ വനിതാ ‘എ ’ ടീം ഇന്ത്യ ‘എ ’ ടീമിനെതിരെ കളിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. ആ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള യാതൊരു തീരുമാനവും പിസിബി സ്വീകരിച്ചിട്ടില്ല.
പാകിസ്ഥാന്റെ ലോകകപ്പ് മത്സരം ന്യൂട്രൽ വേദിയായ കൊളംബോയിലാണ് നടക്കുന്നത്. അത് കൊണ്ട് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഉന്നയിച്ച സുരക്ഷാ പ്രശ്നങ്ങളും പാകിസ്ഥാൻ ടീമിനില്ല. ഈ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് വിവിധ ക്രിക്കറ്റ് ബോർഡുകൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പിന്തുണ നൽകാൻ തയ്യാറാകാതിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates