എംഎസ്എന്‍ യുഗം അവസാനത്തിലേക്കോ? നെയ്മറിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്ററിന്റെ നീക്കത്തില്‍ മെസ്സിക്ക് ആശങ്ക

എംഎസ്എന്‍ യുഗം അവസാനത്തിലേക്കോ? നെയ്മറിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്ററിന്റെ നീക്കത്തില്‍ മെസ്സിക്ക് ആശങ്ക
Updated on
2 min read

ബാഴ്‌സലോണ:  കാറ്റലന്‍ ക്ലബ്ബിന്റെ മുന്നേറ്റ നിരയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന നെയ്മര്‍ ക്ലബ്ബ് വിട്ടേക്കുമെന്ന ആശങ്ക ആരാധകര്‍ക്കെന്ന പോലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കുമുള്ളതായി റിപ്പോര്‍ട്ട്. ബാഴ്‌സയ്ക്ക് വേണ്ടി 44 മത്സരങ്ങളില്‍ നിന്ന് 19 ഗോള്‍ നേടിയ നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയേക്കുമെന്ന നിരവധി റിപ്പോര്‍ട്ടുകളുള്ള സാഹചര്യത്തിലാണ് മെസ്സി തന്റെ ആശങ്കയറിയിച്ചത്.

മികച്ച കോമ്പിനേഷനില്‍ കളിക്കുന്ന മെസ്സി, നെയ്മര്‍, സുവാരസ് സഖ്യമാണ് ബാഴ്‌സയെ മുന്നോട്ട് നയിക്കുന്നത്. ഇതില്‍ നെയ്മര്‍ ക്ലബ്ബ് വിട്ടാല്‍ വിടവ് നികത്താന്‍ പോന്ന കളിക്കാരെ കിട്ടില്ലെന്ന ആശങ്കയാണ് മെസ്സിയെ അലട്ടുന്നത്.

ലയണല്‍ മെസ്സി സൂപ്പര്‍ താരമായിരിക്കുന്ന ബാഴ്‌സയില്‍ തുടരുന്നടുത്തോളം കാലം ഭാവി ശുഭകരമായിരിക്കില്ലെന്ന കാരണം പറഞ്ഞ് നെയ്മറിന്റെ പിതാവ് ബാഴ്‌സ വിട്ട് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്ററില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് എക്‌സ്പ്രസ് റിപ്പോര്‍ട്ട്. ലോകത്തിലെ ഒന്നാം നമ്പര്‍ സ്‌ട്രൈക്കറാകണമെങ്കില്‍ നെയ്മര്‍ മാഞ്ചസ്റ്ററിലെത്തണമെന്നും നെയ്മര്‍ സീനിയര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ചാംപ്യന്‍സ് ലീഗ് യോഗ്യത നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നെയ്മറിന് വേണ്ടി വമ്പന്‍ തുക മുടക്കാനും തയാറായേക്കും. യൂറോപ്പ ലീഗില്‍ ചാംപ്യന്‍മാരായതോടെ ചാംപ്യന്‍സ് ലീഗ് യോഗ്യത ലഭിച്ച യുണൈറ്റഡിന് സൂപ്പര്‍ താരങ്ങളെ സമീപിക്കാനുമുള്ള അവസരം കൈവന്നിട്ടുണ്ട്. ട്രാന്‍സ്ഫര്‍ വിപണിയില്‍ ചാംപ്യന്‍സ് ലീഗ് യോഗ്യത നിര്‍ണായക ഘടകമാണ്.

2013ല്‍ സാന്റോസില്‍ നിന്ന് ബാഴ്‌സയിലെത്തിയ ബ്രസീലിയന്‍ താരം ക്ലബ്ബ് വിടുമോ എന്ന ആശങ്ക മെസ്സി മാനേജ്‌മെന്റുമായി പങ്കുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. അതേസമയം, നെയ്മറിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മെസ്സി അറിയിച്ചിട്ടുണ്ട്.

ഭാവിയെ കുറിച്ചുള്ള നെയ്മറിന്റെ ആശങ്ക മുതലാക്കാനാണ് ജോസ് മൊറീഞ്ഞോ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യുണൈറ്റഡിനൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയും നെയ്മറിനായി രംഗത്തുണ്ട്.

ക്യാപ്റ്റന്‍ ഇനിയസ്റ്റയ്ക്ക് ടീം വിടാനുള്ള അനുമതി ക്ലബ്ബ് നല്‍കിയേക്കുമെന്നത് മെസ്സിയെ ചൊടിപ്പിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com