കേരളത്തിൽ കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ നാല് വർഷ ബിരുദ കോഴ്സ് മാറ്റങ്ങളോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. നാലാം വർഷ ബിരുദ പരീക്ഷ തീയതികളും പ്രഖ്യാപിച്ചു.
അദ്ധ്യാപകരുടെ പരിശീലനം വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ സംവിധാനം ഓൺലൈൻ കോഴ്സുകൾ എൻ സി സി, എൻ എസ് എസ് എന്നിവയെ ക്രെഡിറ്റ് നേടാനായി പരിഗണിക്കൽ തുടങ്ങിയ മാറ്റങ്ങളാണ് നടപ്പാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.
പ്രധാന വിഷയങ്ങൾ മാറ്റി എടുത്ത വിദ്യാർത്ഥികൾക്കും മറ്റു സർവകലാശാലകളിൽനിന്നുവന്ന വിദ്യാർത്ഥികൾക്കും ആക്സിലറേറ്റഡ് ഡിഗ്രി പ്രോഗ്രാം തെരഞ്ഞെടുത്തവർക്കും അധിക ക്രെഡിറ്റുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
ഇന്റേൺഷിപ്പിനുള്ള സൗകര്യമൊരുക്കുന്നതിനായി ഇന്റേൺഷിപ്പ് കേരളാ പോർട്ടൽ നടപ്പാക്കും. ഇത് വൈകാതെ നിലവിൽ വരും. വിദ്യാർത്ഥികളുടെ ആശങ്കകളും പരാതികളും പരിഹരിക്കാൻ സ്ഥിരം സംവിധാനം രൂപീകരിക്കും.
എൻസിസി, എൻഎസ്എസ് എന്നീ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് അവയെ വാല്യൂ ആഡഡ് കോഴ്സുകളാക്കി പരിഗണിച്ച് ക്രെഡിറ്റ് നേടാൻ കഴിയും.
കരിക്കുലത്തിലെ മാറ്റങ്ങളെ സംബന്ധിച്ചും എഐ അടക്കമുള്ള ആധുനിക സാങ്കേതിവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പഠനരീതികളെ സംബന്ധിച്ചും അദ്ധ്യാപകർക്ക് ഈ കലണ്ടർ വർഷം തന്നെ പരിശീലനം നൽകും.
നിലവിലെ ബിരുദ പ്രോഗ്രാമുകളിൽ വിദ്യാർത്ഥികൾ കുറയുന്ന വിഷയങ്ങൾ കൂടുതൽ അധുനികവൽക്കരിക്കും. താൽപ്പര്യമുള്ള കോളേജുകൾക്ക് നിലവിലെ അദ്ധ്യാപകരെയും ഭൗതികസാഹചര്യങ്ങളും ഉപയോഗപ്പെടുത്തി കോഴ്സുകൾ ഇങ്ങനെ തെരഞ്ഞെടുക്കാം.
,ബിവോക് പ്രോഗ്രാമുകളുടെ കരിക്കുലം പരിഷ്കരിക്കാൻ മാതൃക തയ്യാറാക്കിയിട്ടുള്ളതിൽ അടിയന്തരമായി നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
നാല് വർഷ ബിരുദകോഴ്സിന്റെ രണ്ടാം വർഷത്തിലേക്ക് കടക്കുമമ്പോൾ സംസ്ഥാന തലത്തിൽ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് ഈ തീരുമാനങ്ങളെടുത്തതെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.
നാല് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, വിവിധ സർവകലാശാലാ രജിസ്ട്രാർമാർ, പരീക്ഷാ കൺട്രോളർമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates