സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് മൂന്ന് മാസം കൊണ്ട് ശരീരഭാരം 16 കിലോ കുറച്ചത് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അമിതവണ്ണം കുറയ്ക്കുന്നതിനായി പലതും പരീക്ഷിച്ച ശേഷമാണ് ഭാരം കുറയ്ക്കുന്നതിനുള്ള കുത്തിവയ്പ്പിലേക്ക് എത്തിയതെന്ന് സൗഭാഗ്യ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്.
ഡോക്ടറുടെ കൃത്യമായ മേൽനോട്ടത്തിൽ ഓസെംപിക് ഇഞ്ചക്ഷൻ ആണ് സൗഭാഗ്യ എടുത്തത്. അതിനൊപ്പം ഭക്ഷണക്രമവും വർക്ക്ഔട്ടും കർശനമാക്കിയത് തടി കുറയാൻ സഹായിച്ചുവെന്ന് കഴിഞ്ഞ ദിവസം താരം പറഞ്ഞിരുന്നു.
ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിൽ ഉപയോഗിക്കുന്നതിന് 2017 ൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ച ഡ്രഗ് ആണ് ഓസെംപിക്. പാൻക്രിയാസിനെ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന ആഴ്ചതോറുമുള്ള ഒരു കുത്തിവയ്പ്പാണ് ഓസെംപിക്.
എന്നാല്‍ ശാസ്ത്രികയമായി ശരീരഭാരം കുറയ്ക്കാൻ ഇത് അംഗീകരിച്ചിട്ടില്ല. ഓസെംപിക് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നതിനാൽ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇപ്പോള്‍ ഇത് എടുക്കുന്നുണ്ട്.
സ്വാഭാവികമായി ശരീരത്തില്‍ ഉണ്ടാകുന്ന ഹോർമോണിനെ അനുകരിച്ചാണ് ഒസെംപിക് പ്രവർത്തിക്കുന്നത്. ഹോർമോണുകളുടെ അളവ് ഉയരുമ്പോൾ, തന്മാത്രകള്‍ തലച്ചോറിന് വയറു നിറഞ്ഞുവെന്ന സിഗ്നല്‍ നല്‍കുന്നു. ഇത് അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക മാത്രമല്ല, ദഹനം മന്ദഗതിയിലാക്കാനും ഇത് സഹായിക്കും. ബാരിയാട്രിക് ശസ്ത്രക്രിയയുടെ ഫലത്തിന് സമാനമാണ് ഓസെംപിക് ഇഞ്ചക്ഷനുകള്‍.
ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുന്നതിനായാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രമേഹ ചികിത്സയ്ക്കായി ഒസെംപിക് ഉപയോഗിക്കുമ്പോള്‍ ശരീരഭാരം കുറയുന്നത് ഒരു സാധാരണ പാർശ്വഫലമാണ്. ഒസെംപിക്കിലെ സജീവ ഘടകമായ സെമാഗ്ലൂറ്റൈഡ് ആണ് ശരീരഭാരം കുറയ്ക്കാന്‍ കാരണമാകുന്നത്. ഇത്തരം മരുന്നുകള്‍ കഴിക്കുമ്പോള്‍ ശരീരം അതിനോടു പൊരുത്തപ്പെടുകയും ശരീരഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ മരുന്നിന്‍റെ ഉപയോഗം നിര്‍ത്തിയാല്‍ ശരീരഭാരം പഴയപോലെ കൂടുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഇതിനെ കുറിച്ച് സൗഭാഗ്യ പറയുന്നതിങ്ങനെ-'എല്ലാവർക്കും എടുക്കാൻ പറ്റുന്ന ട്രാൻസ്ഫർമേഷൻ പ്രോഗ്രാം അല്ല ഇത്. എൻഡോക്രൈനോളജിസ്റ്റ് പരിശോധിച്ച് അപ്രൂവൽ കിട്ടിയവർക്ക് മാത്രമേ എടുക്കാൻ പറ്റൂ. ഞാൻ അതിന് ശരിയായ കാൻഡിഡേറ്റ് ആയിരുന്നു. അർജുൻ ചേട്ടൻ ഇപ്പോൾ അല്ല. കുറേ ബ്ലഡ് വാല്യൂസ് ഒക്കെ ശരിയാക്കാനുണ്ട്. അതൊക്കെ ശരിയായതിനു ശേഷം എൻഡോക്രൈനോളജിസ്റ്റ് പറഞ്ഞിട്ടേ എടുക്കാൻ സാധിക്കൂ'.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates