തൃശ്ശൂര്‍: ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ കാരണം പത്താം വയസ്സില്‍ പഠനം നിര്‍ത്തി പണിക്കിറങ്ങിയ ആളാണ് കെ സി ചാക്കുണ്ണി. ഇപ്പോള്‍ സ്വന്തം സ്ഥാപനത്തിലെ തിരക്കുകള്‍ മാറ്റിവെച്ച് പഠനം നടത്തി ബിരുദം നേടിയതിലൂടെ യുവതലമുറയ്ക്ക് പ്രചോദനമാകുകയാണ് ഈ അറുപത്തിനാലുകാരന്‍.
തൃശ്ശൂര്‍ വിമല കോളജില്‍ നടന്ന ബിരുദദാന ചടങ്ങ് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ പി രവീന്ദ്രനില്‍ നിന്ന് ചാക്കുണ്ണി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമ്പോള്‍ സദസ്സിൽ വലിയ കയ്യടി ഉയർന്നു.
തൃശ്ശൂര്‍ അടാട്ട് കുണ്ടു കുളത്ത് ദീപ വുഡ് ഡിസൈനേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ചാക്കുണ്ണി. 1972 - ല്‍ തന്റെ പത്താം വയസ്സില്‍ ഇദ്ദേഹത്തിന് പഠനം നിര്‍ത്തേണ്ടി വന്നു.
കുറഞ്ഞ കൂലിക്ക് ജോലി ചെയ്ത് മടുത്തപ്പോള്‍ സ്വന്തമായി സ്ഥാപനം തുടങ്ങി. മക്കളായ ദീപയും റീബുവും ബിരുദ ധാരികളും വിവാഹിതരുമായപ്പോള്‍ ചാക്കുണ്ണി വീണ്ടും പഠനമോഹം പൊടിതട്ടിയെടുത്തു.
തുല്യതാ പരീക്ഷ വഴി 2016-ല്‍ ഏഴാം ക്ലാസ് ജയിച്ചു. പിന്നെ പത്ത്, പ്ലസ് വണ്‍, പ്ലസ്ടു. ഒടുവില്‍ കാലിക്കറ്റിലെ വിദൂരവിഭാഗം വഴി ബി.എ. സോഷ്യോളജി നേടി. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ പി.ജിക്ക് ചേര്‍ന്നിട്ടുമുണ്ട്. ഭാര്യ ; ലിസി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates