Cardamon cultivation 
Idukki

ഏലക്കായ്ക്ക് ചരിത്രവില കൈവന്നതിന് പിന്നാലെ വൻ മോഷണം; ഇടുക്കിയിൽ ഏലച്ചെടിയുടെ ശരം വെട്ടിമാറ്റി മോഷ്ടാക്കൾ, കർഷകർ കണ്ണീരിൽ

വിളഞ്ഞുനിൽക്കുന്ന ഏലശരങ്ങൾ പാടെ മുറിച്ചെടുക്കുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് സംഭവിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി:ഏലക്കായ്ക്ക് വിപണിയിൽ റെക്കോർഡ് വില കൈവന്നതിന് പിന്നാലെ ഇടുക്കിയിലെ മലയോര മേഖലകളിൽ ഏലം മോഷണം വ്യാപകമാകുന്നു. ശാന്തൻപാറ എസ്റ്റേറ്റ് പൂപ്പാറ മേഖലയിലാണ് രാത്രികാലങ്ങളിൽ ഏലച്ചെടികളുടെ ശരം ഉൾപ്പെടെ വെട്ടിമാറ്റി വൻതോതിൽ മോഷണം നടക്കുന്നത്. വിളഞ്ഞുനിൽക്കുന്ന ഏലശരങ്ങൾ പാടെ മുറിച്ചെടുക്കുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് സംഭവിക്കുന്നത്. രാത്രികളിൽ തോട്ടങ്ങളിൽ കാവലിരുന്നിട്ടും മോഷണം തടയാനാകാത്തതോടെ വലിയ നിരാശയിലും പ്രതിസന്ധിയിലുമാണ് പ്രദേശത്തെ കർഷകർ.

കിലോയ്ക്ക് 3,000 രൂപ കടന്നു; ലക്ഷ്യം വെച്ച് മോഷ്ടാക്കൾ

ഏലക്കായുടെ വിപണി വില കിലോയ്ക്ക് മൂവായിരം രൂപ കടന്നതോടെയാണ് ഇടുക്കിയിലെ ഏലത്തോട്ടങ്ങൾ ലക്ഷ്യമിട്ട് മോഷണ സംഘങ്ങൾ വീണ്ടും സജീവമായിരിക്കുന്നത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ എസ്റ്റേറ്റ് പൂപ്പാറ മേഖലയിലാണ് ഏലക്ക കർഷകരുടെ ഉറക്കം കെടുത്തി മോഷണം തുടരുന്നത്.

വിളവെടുപ്പിന് പാകമായ ഏലക്കകൾ മാത്രം പറിച്ചെടുക്കുന്നതിന് പകരം, ചെടിയുടെ ചുവട്ടിലെ ശരത്തോടെ ദാക്ഷിണ്യമില്ലാതെ വെട്ടിമാറ്റിയാണ് മോഷ്ടാക്കൾ കടന്നുകളയുന്നത്. തൊമ്പ്രക്കുടിയിൽ ജോഷി, പേനാട്ട് ജയൻ, കുപ്പശ്ശേരിയിൽ ബിനു, പുഞ്ചിളായിൽ വിനോജ്, സജി തുടങ്ങി പ്രദേശത്തെ നിരവധി കർഷകരുടെ തോട്ടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയുടെ മറവിൽ മോഷണം നടന്നത്. ശരം പൂർണ്ണമായും വെട്ടിയെടുക്കുന്നതോടെ നടപ്പുവർഷത്തെ വിളവ് നഷ്ടപ്പെടുന്നതിന് പുറമെ, അടുത്ത സീസണിലെ ഉൽപ്പാദനത്തെയും ഇത് സാരമായി ബാധിക്കും.

കാവലിരുന്നിട്ടും രക്ഷയില്ല; പൊലീസിൽ പരാതി നൽകാൻ കർഷകർ

രാത്രികാലങ്ങളിൽ കർഷകർ സംഘടിച്ച് തോട്ടങ്ങളിൽ ഉറക്കമൊഴിച്ച് കാവലിരിക്കുന്നുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ സാധിക്കുന്നില്ല. മുൻവർഷങ്ങളിലും സമാനമായ രീതിയിൽ പ്രദേശത്ത് മോഷണം നടന്നിരുന്നു. അന്നും പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യക്ഷമമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നാണ് കർഷകരുടെ ആക്ഷേപം. തുടർച്ചയായി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും കൃഷിനാശവും മൂലം ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ വലയുകയാണ് ചെറുകിട-ഇടത്തരം കർഷകർ.

മോഷണം തടയുന്നതിനും കുറ്റക്കാരെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമായി കർഷകർ വീണ്ടും ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്. പ്രദേശത്ത് രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും അടിയന്തര അന്വേഷണം നടത്തണമെന്നുമാണ് കർഷകരുടെ പ്രധാന ആവശ്യം.

Following a historic surge in cardamom prices crossing ₹3,000 per kg, widespread thefts are being reported from Idukki's Santhanpara and Poopara regions, where thieves are cutting off entire flowering shoots, causing severe financial loss to farmers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദ്യാര്‍ഥികളെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് അമിത് ഷാ; സഭയില്‍ വന്നിരിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് ഭയം; എല്ലാമറിയാമെന്ന കരുതുന്നവര്‍ വിഡ്ഡികള്‍'

500 കിലോ ലോഡ് വഹിക്കാന്‍ ശേഷി, കരുത്തുറ്റ 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍; പുതിയ ടൊയോട്ട ഹൈലക്‌സ് വിപണിയില്‍

മൂന്നാറിൽ റോഡിലേക്ക് വൻ പാറക്കല്ലുകൾ പതിച്ചു; ഒഴിവായത് വൻ ദുരന്തം, വീണ്ടും മണ്ണിടിച്ചിൽ ഭീഷണി

പൊലീസ് സംഘടനകളെ അട്ടിമറിച്ച് പൊലീസിനെ രാഷ്ട്രീയവൽക്കരിക്കാൻ നീക്കം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

'പുതിയ തലമുറ ചോദ്യം ചെയ്യും, തെളിവുകൾ ആവശ്യപ്പെടും; കൈക്കൂലിക്ക് പല മാനങ്ങൾ, പണം മാത്രമല്ല'