മൂന്നാർ: കോട്ടയം – മൂന്നാർ സർവീസിനിടയിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർ ഡ്യൂട്ടി പൂർത്തിയാക്കാതെ ബസിൽ നിന്നിറങ്ങിപ്പോയെന്ന വിവാദത്തിൽ വിശദീകരണവുമായി ജീവനക്കാരി രംഗത്ത്. വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രിയിൽ കഴിയുന്ന ഭർത്താവിന്റെ ആരോഗ്യനില വഷളായെന്ന വിവരമറിഞ്ഞതിനെ തുടർന്നാണ് തനിക്ക് ട്രിപ്പ് പൂർത്തിയാക്കാതെ ഇറങ്ങേണ്ടി വന്നതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു വിവാദമായ സംഭവം . കോട്ടയത്തുനിന്നും മൂന്നാറിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ, ട്രിപ്പ് അവസാനിക്കാൻ ഏകദേശം അരമണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് കണ്ടക്ടർ വഴിയിൽ ഇറങ്ങിയത്. ഇത് വലിയ തോതിൽ വിവാദമാവുകയും കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തിര റിപ്പോർട്ട് തേടുകയും ചെയ്തതിന് പിന്നാലെയാണ് വനിതാ കണ്ടക്ടറുടെ പ്രതികരണം.
വീണ് ഇടുപ്പെല്ല് പൊട്ടിയതിനെ തുടർന്ന് തന്റെ ഭർത്താവ് നിലവിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്ന് കണ്ടക്ടർ പറഞ്ഞു. എന്നാൽ പ്രചരിക്കുന്നതുപോലെ സർവീസിനിടയിൽ അടിമാലിയിലോ തന്റെ സ്വദേശമായ പത്താം മൈലിലോ അല്ല താൻ ഇറങ്ങിയത്.യാത്രയ്ക്കിടയിൽ ഭർത്താവിന് സോഡിയം വളരെ കുറഞ്ഞ് ആരോഗ്യനില അതീവ വഷളായെന്നും ഡോക്ടർമാർ അടിയന്തിരമായി വരാൻ പറഞ്ഞെന്നും മകൾ ഫോണിൽ വിളിച്ച് കരഞ്ഞുപറഞ്ഞതോടെയാണ് അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും തനിക്ക് പെട്ടെന്ന് ഇറങ്ങേണ്ടി വന്നതെന്ന് അവർ വിശദീകരിച്ചു.
വെറുതെ ബസിൽ നിന്നിറങ്ങിപ്പോവുകയല്ല ചെയ്തത്. പൈങ്ങോട്ടൂരിൽ വെച്ച് മൂന്നാർ ഡിപ്പോയിലെ തന്നെ മറ്റൊരു കണ്ടക്ടർ ഈ ബസിൽ യാദൃച്ഛികമായി കയറിയിരുന്നു. അദ്ദേഹത്തെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനും അന്നത്തെ കളക്ഷൻ പണവും എണ്ണിത്തിട്ടപ്പെടുത്തി ഡ്യൂട്ടി ബോധ്യപ്പെടുത്തി ഏൽപ്പിച്ച ശേഷമാണ് താൻ ബസിൽ നിന്നിറങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു.
ഇറങ്ങിയതിന് തൊട്ടുപിന്നാലെ മൂന്നാർ സ്റ്റേഷൻ മാസ്റ്റർ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ തനിക്കെതിരെ മനപ്പൂർവ്വം ആരോ തെറ്റായ പരാതി നൽകിയിരുന്നതായും വനിതാ കണ്ടക്ടർ ആരോപിച്ചു.
അതേസമയം, തിരുവനന്തപുരത്തെ കെഎസ്ആർടിസി ചീഫ് ഓഫിസിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കണ്ടക്ടർ ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോയ വിവരം തങ്ങൾ അറിയുന്നതെന്ന് മൂന്നാർ ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ കെജി സുരേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അന്ന് ഡിപ്പോയിൽ ഉണ്ടായ കാര്യങ്ങളും മറ്റ് ക്രമീകരണങ്ങളും കൃത്യമായി ഡിപ്പോയിലെ ഒഫീഷ്യൽ റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉയർന്ന ഉദ്യോഗസ്ഥർക്ക് നൽകാനുള്ള റിപ്പോർട്ട് തയ്യാറാക്കിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മാനുഷിക പരിഗണന അർഹിക്കുന്ന വിഷയമാണെങ്കിലും ഡ്യൂട്ടി സമയത്തെ വീഴ്ചയായതിനാൽ വിജിലൻസ് അന്വേഷണത്തിന് ശേഷമേ അന്തിമ നടപടിയുണ്ടാകൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates